കയ്പമംഗലം: തീരദേശത്ത് അതിതീവ്ര മഴയെ തുടർന്ന് നൂറ് കണക്കിന് വീടുകൾ വെള്ളത്തിൽ. രാവിലെ മുതൽ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടും റോഡും വെള്ളക്കെട്ടിലായി. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം പഞ്ചായത്തുകളിലെ ഉൾനാടൻ റോഡുകൾ വെള്ളത്തിലായതോടെ ചിലയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. ചെന്ത്രാപ്പിന്നിയിൽ കാന കവിഞ്ഞൊഴുകി ദേശീയപാതയിലൂടെ ഒഴുകുകയാണ്. ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ കിഴക്കേറോഡ് വെള്ളക്കെട്ടിലായതോടെ ഗതാഗതം തടസപ്പെട്ടു. ഏറാക്കൽ, പൈനൂർ, അയ്യംപടി, കോഴിത്തുമ്പ്, കയ്പമംഗലം കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കൂരിക്കുഴി 18 മുറി തക്കവ മസ്ജിദ് തെക്ക് പുല്ലാനി സൗദ ഹനീഫ വീടിനകത്ത് വെള്ളം കയറി.
വീട്ടുകാർ ബന്ധുവീട്ടിലേക്ക് മാറി. പെരിഞ്ഞനം പഞ്ചായത്തിൽ ചെഗുവേര റോഡ് വെള്ളക്കെട്ടിലായി. പുഞ്ചപ്പാടത്ത് മുഹമ്മദും കുടുംബവും സഞ്ചരിച്ചിരുന്ന കാർ വെള്ളക്കെട്ടിലകപ്പെട്ടു. കുറെ നേരം പണിപ്പെട്ടാണ് കാർ റോഡിൽ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. മഴ കനത്തതിനെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കാനും, മഴക്കെടുതികൾ വിലയിരുത്താനും ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്തു. വെള്ളക്കെട്ട് രൂക്ഷമായ സ്ഥലത്ത് നിന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കാൻ നിർദ്ദേശം നൽകി. ദുരന്തനിവാരണ അതോറിറ്റി അതത് സമയങ്ങളിൽ നൽകുന്ന മുന്നറിയിപ്പ് കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |