ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ തൃപ്പുത്തരി ചടങ്ങ് സമുചിതമായി ആഘോഷിച്ചു. രാവിലെ ഏഴോടെ പന്തീരടി പൂജകളടക്കം എല്ലാ പൂജകളും നേരത്തെ പൂർത്തിയാക്കിയാണ് തൃപ്പുത്തരി പൂജയ്ക്കുള്ള ഒരുക്കം ആരംഭിച്ചത്. പുത്തരിച്ചടങ്ങുകൾ നടക്കുന്നതിനാൽ രാവിലത്തെ ശീവേലി 5.30ഓടെ പൂർത്തിയാക്കിയിരുന്നു.
തൃപ്പുത്തരിയുടെ ശുഭമുഹൂർത്തത്തിൽ പത്തുകാർ വാര്യർ അളവുപാത്രം കൊണ്ട് 41 നാരായം പുന്നെല്ല് കുത്തിയുണക്കി ഉണ്ടാക്കിയ കുത്തരി അളന്നുചൊരിഞ്ഞു. അളന്നുചൊരിഞ്ഞ പുന്നെല്ലിൻ കുത്തരി ക്ഷേത്രം കീഴ്ശാന്തിമാർ തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കി ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ഭഗവാന് പൂജ ചെയ്തു. പുത്തരി നിവേദ്യത്തോടൊപ്പം അപ്പവും, പഴംനുറുക്കും, ഉപ്പുമാങ്ങയും, കാളൻ, എരിശ്ശേരി, പഴപ്രഥമൻ, ഉറത്തൈര്, വെണ്ണ, വറുത്തുപ്പേരി എന്നീ വിഭവങ്ങളും നിവേദിച്ചു. ഉപ്പുമാങ്ങ ക്ഷേത്രം പാരമ്പര്യ അവകാശികളായ പുതിയേടത്ത് നാരായണിക്കുട്ടി പിഷാരസ്യാരും കാർത്തിക പിഷാരസ്യാരും, പത്തിലയും, പുത്തരി ചുണ്ടയും പാരമ്പര്യ അവകാശി കൃഷ്ണകുമാറും ക്ഷേത്രത്തിലെത്തിച്ചു. തൃപ്പുത്തരി ചടങ്ങിനും, ഉച്ചപൂജയ്ക്കും തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. 13 കീഴ്ശാന്തി നമ്പൂതിരി കുടുംബങ്ങളിലെ നൂറിലേറെപേർ ചേർന്ന് രണ്ടായിരത്തിലേറെ നാളികേരം ചിരകിയെടുത്ത് പിഴിഞ്ഞ നാളികേര പാലും, അരി, ശർക്കര, പഴം എന്നിവയും ചേർത്താണ് 1,200 ലിറ്റർ പുത്തരിപായസം തയ്യാറാക്കിയത്. 2,20,000 രൂപയ്ക്ക് ഭക്തർ പുത്തരി പായസം ശീട്ടാക്കിയിരുന്നു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി.മനോജ്കുമാർ, ക്ഷേത്രം മാനേജർ ഷാജുശങ്കർ, അസി. മാനേജർമാരായ ടി.വി.ഉണ്ണിക്കൃഷ്ണൻ, രാമകൃഷ്ണൻ, ഹരിദാസ്, സി.സുരേഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |