തൃശൂർ: മഴമുന്നറിയിപ്പുകളുണ്ടെങ്കിലും ഓണം ഒരുക്കാൻ തിരക്ക് തന്നെ. നഗരത്തിലും നാട്ടിൻപുറങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും തിരക്കോടുതിരക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഘോഷയാത്രകളും ഓണസദ്യകളുമായി ആഘോഷപൂർവമായിരുന്നു ഓണാഘോഷം.
നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ കുരുക്കും രൂക്ഷമാണ്. കൊവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ രണ്ടുവർഷവും പൂവിപണി സജീവമായിരുന്നില്ല. മുൻവർഷങ്ങളെ അപേക്ഷിച്ച് പൂവിൽപ്പനശാലകലും ഇക്കുറി കൂടുതലുണ്ട്.
ചെണ്ടുമല്ലി പൂക്കൾക്ക് 50 മുതൽ 100 രൂപ വരെയുണ്ട് വില. അരളി 450, ജമന്തി വിവിധ നിറങ്ങളിൽ 250 മുതൽ 400 വരെ, റോസ് 350, വാടാർമല്ലി 300 എന്നിങ്ങനെയാണ് കിലോ വില. പല കച്ചവടക്കാരും പല വിലകളിലാണ് പൂ വിൽക്കുന്നത്.
ചെങ്ങാലിക്കോടന് ഡിമാൻഡ്
സ്വർണ വർണത്തിനൊപ്പം കസവുകരയ്ക്കു സമാനമുള്ള രൂപം തന്നെയാണ് നേന്ത്രനിലെ രാജാവായ ചെങ്ങാലിക്കോടന്റെ ആകർഷകം. ഓണത്തിന് കാഴ്ചക്കുലയാകുന്ന ചെങ്ങാലിക്കോടനെ കണ്ടാൽ ആരും നോക്കിപ്പോകും. കുറച്ചു നേരം നോക്കി നിന്നാൽ വിലയൊന്നും നോക്കാതെ സ്വന്തമാക്കും. 85 രൂപയാണ് കിലോയ്ക്ക് മൊത്തവില. ചില്ലറ വിപണിയിൽ 100 രൂപയാണ് വില. ചെങ്ങാലിക്കോടന്റെ ഓണം ബുക്കിംഗ് നേരത്തെ കഴിഞ്ഞെങ്കിലും ഇപ്പോഴും നിരവധി പേർ ആവശ്യപ്പെടുന്നുണ്ടെന്ന് കർഷകർ പറയുന്നു. മുള്ളൂർക്കര മുതൽ ചൂണ്ടൽ വരെയുള്ള ഭാഗങ്ങളിൽ ചെങ്ങാലിക്കോടൻ കൃഷി വ്യാപകമാണെങ്കിലും ഡിമാൻഡിന് ഒട്ടും കുറവില്ല ഈ ഓണക്കാലത്ത്.
സുരക്ഷ വർദ്ധിപ്പിച്ച് പൊലീസ്
ഓണത്തിരക്കേറിയതോടെ നഗരത്തിന് വൻസുരക്ഷ. ഈസ്റ്റ്, വെസ്റ്റ്, വനിതാ പൊലീസ് സ്റ്റേഷൻ, കൺട്രോൾ റൂമുകൾ തുടങ്ങിയ സ്ഥലങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേ തിരക്കേറിയ സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. രാവിലെ മുതൽ രാത്രി പത്ത് വരെ പൂർണമായും അതിന് ശേഷം അമ്പത് ശതമാനത്തോളം പേരുടെയും സേവനം നഗരത്തിൽ ഉണ്ടാകും.
നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ സൂക്ഷമായി നിരീക്ഷിച്ചാണ് സുരക്ഷ ഒരുക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ബുളറ്റ് പട്രോളിംഗും ആരംഭിച്ചിട്ടുണ്ട്.
- കെ.കെ. സജീവ്, തൃശൂർ എ.സി.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |