തൃശൂർ: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന ദേവസ്വം ബോർഡിന്റെ നടപടി നഗ്‌നമായ ജാതി വിവേചനമാണെന്ന് യുവകലാസാഹിതി സംസ്ഥാന സമിതി. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സാമൂഹിക നീതി സങ്കല്പങ്ങൾക്കും പരിഷ്‌കൃത സമൂഹത്തിനും യോജിക്കാത്തതാണ് ഈ മാനദണ്ഡം. ദർശനത്തിന് ജാതിവിലക്കില്ലാത്ത ശബരിമലയിൽ പൗരോഹിത്യ ബ്രാഹ്മണാധിപത്യം തുടരുന്നത് ജനാധിപത്യ വിരുദ്ധവും സാമൂഹിക നീതി നിഷേധവുമാണ്. അവർണ്ണരുടെ ക്ഷേത്ര പ്രവേശനമെന്നാൽ ശ്രീകോവിൽ പ്രവേശനമെന്ന് കൂടിയാണ് വിവക്ഷ. എന്നാൽ സ്വാതന്ത്ര്യാനന്തരമെങ്കിലും സാദ്ധ്യമാകേണ്ടിയിരുന്ന അവർണ്ണരുടെ ശ്രീകോവിൽ പ്രവേശനം ഇന്നും നിഷിദ്ധമായി തുടരുകയാണ്. ശബരിമലയിലും ഗുരുവായൂരിലുമുൾപ്പെടെ മേൽശാന്തി നിയമനത്തിൽ ഇന്നും നിലനിൽക്കുന്ന ബ്രാഹ്മണ സംവരണം രാജഭരണത്തിന്റെ കീഴ് വഴക്കം മാത്രമാണെന്നും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഇ.എം.സതീശൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |