തൃശൂർ: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ പണിമുടക്കും. വേതനവർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഒന്നര മാസം മുമ്പ് നൽകിയ നോട്ടീസിൽ കഴിഞ്ഞ മാസം 21ന് കൊച്ചിയിൽ ജോയിന്റ് ലേബർ കമ്മിഷണർ വിളിച്ച ചർച്ച പരാജയപ്പെട്ടിരുന്നു. ജില്ലാ ലേബർ ഓഫീസർ വിളിച്ച ചർച്ചയിൽ മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുക്കാതിരിക്കുകയും ചെയ്തതോടെയാണ് സൂചനാ പണിമുടക്കെന്ന് ഭാരവാഹികൾ പറയുന്നു.
പരിഹാരമില്ലെങ്കിൽ സംസ്ഥാന തലത്തിൽ പണിമുടക്കുമെന്നും യു.എൻ.എ ഭാരവാഹികൾ അറിയിച്ചു. രാവിലെ പത്തിന് പടിഞ്ഞാറെ കോട്ടയിൽ നിന്ന് പ്രതിഷേധ പ്രകടനം തുടങ്ങും. 11ന് കളക്ടറേറ്റിന് മുന്നിൽ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ധർണ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി എം.വി. സുധീപ്, ഇ.വി. പ്രകാശ്, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സെക്രട്ടറി രശ്മി പരമേശ്വരൻ തുടങ്ങിയവർ സംസാരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റ് മാർച്ചും അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള സമരത്തിലേക്ക് പ്രവേശിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ജില്ലാ കൺവീനർ ജിനു ജോസ്, കോ- ഓർഡിനേറ്റർമാരായ നിതിൻ മോൻ സണ്ണി, ടിന്റു തോമസ്, ഇ.എസ്. ദിവ്യ എന്നിവർ പങ്കെടുത്തു.
നഴ്‌സുമാരുടെ ആവശ്യങ്ങൾ
ദിവസവേതനം 1500 രൂപയാക്കുക, വേതനത്തിന്റെ 50 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, കരാർ നിയമനം അവസാനിപ്പിക്കുക, തൊഴിൽ വകുപ്പ് കർശനമായി നിയമങ്ങൾ നടപ്പാക്കുക, എല്ലാ സ്വകാര്യ ആശുപത്രികളും പരിശോധിച്ച് നിയമ ലംഘനം നടത്തുന്ന മാനേജ്‌മെന്റുകൾക്കെതിരെ നടപടി എടുക്കുകയും അത്തരം ആശുപത്രികളുടെ പേര് നോട്ടീസ് ബോർഡുകളിലും പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുക, രോഗി - നഴ്‌സ് അനുപാതം നടപ്പാക്കുക, വ്യവസായ ബന്ധ സമിതിയിൽ യു.എൻ.എയുടെ രണ്ട് പ്രതിനിധികളെയെങ്കിലും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചന പണിമുടക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |