തൃശൂർ: ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രേമകാവ്യത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായ 'രമണനി'ലെ പാട്ടുകൾ പാടിയ കരിമ്പുഴ രാധ ആദ്യമായി സംഗീത സംവിധായികയായി, 79-ാം വയസിൽ!. 27 വ്യത്യസ്ത രാഗങ്ങളിൽ ഒമ്പത് ഗാനങ്ങളാണ് 'അവിഘ്‌നമസ്തു' എന്ന യുട്യൂബ് ഭക്തിഗാന ആൽബത്തിനായി അവർ ചിട്ടപ്പെടുത്തിയത്. രമണന് ശേഷം ചലച്ചിത്രഗാനങ്ങളിൽ പാടിയില്ലെങ്കിലും ആകാശവാണിയിലും സംഗീതവേദികളിലും സജീവമായി.
കവി സി. രാമചന്ദ്രമേനോൻ നിർബന്ധിച്ചപ്പോഴാണ്, അദ്ദേഹത്തിന്റെ വരികൾക്ക് ഈണം നൽകാൻ തീരുമാനിച്ചതെന്ന് കരിമ്പുഴ രാധ പറയുന്നു. എഴുത്തുകാരനായിരുന്ന കരിമ്പുഴ രാമകൃഷ്ണന്റെ മകളായ രാധ ഏഴാം വയസിൽ തിരുവനന്തപുരത്തെ സദാശിവൻപിള്ള ഭാഗവതരിൽ നിന്നാണ് ശാസ്ത്രീയ സംഗീതം അഭ്യസിച്ചത്. കോഴിക്കോട് ആകാശവാണിയിൽ 12 വർഷം എ ഗ്രേഡ് ആർട്ടിസ്റ്റായി.
അബ്ദുൾ ഖാദർ, ശാന്ത പി. നായർ, കമുകറ പുരുഷോത്തമൻ എന്നിവർക്കൊപ്പം ആകാശവാണിയിൽ പാടി. അവിടെ വച്ചാണ് രാഘവൻ മാഷിനെ പരിചയപ്പെടുന്നത്.
1957ൽ ഡി.എം. പൊറ്റെക്കാട്, ചങ്ങമ്പുഴയുടെ 'രമണൻ' ചലച്ചിത്രമാക്കാൻ തീരുമാനിച്ചപ്പോൾ, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന രാധയെ രാഘവൻ മാഷാണ് പാട്ടുപാടാൻ ക്ഷണിച്ചത്. മദ്രാസിൽ താമസിപ്പിച്ച് പരിശീലിപ്പിച്ചു. രമണനിലെ 'നീലക്കുയിലേ നീലക്കുയിലേ' എന്ന ഗാനം തനിയെ പാടി. 'മലരണിക്കാടുകൾ തിങ്ങിവിങ്ങി', 'കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി', 'അഴലലകൾ' എന്നീ കോറസുകളുമുണ്ട്. ചിത്രം പുറത്തിറങ്ങിയത് പത്ത് വർഷത്തിന് ശേഷമായിരുന്നു.
പാട്ടുകൾ ശ്രദ്ധേയമായെങ്കിലും കുടുംബ ജീവിതത്തിലേക്ക് കടന്നതിനാൽ, രാധ ചലച്ചിത്രഗാനരംഗത്തേക്ക് മടങ്ങി വന്നില്ല. സംഗീതാദ്ധ്യാപികയും നോവലിസ്റ്റുമായി.
'ഭൂമിയിലെ മാലാഖമാർ', 'സായൂജ്യം', 'അഗ്‌നിപുഷ്പങ്ങൾ', 'എന്റെ അച്ഛൻ എന്റേത് മാത്രം' തുടങ്ങിയ പത്തിലേറെ നോവലെഴുതി. ഭർത്താവ് : സംഗമേശ്വർ. മക്കൾ: സുദീപ്, സുഭാഷ്, സുനീത്. തൃശൂർ പൂങ്കുന്നത്താണ് താമസം.
അവിചാരിതമായാണ് സംഗീത സംവിധാനത്തിലെത്തുന്നത്. സംഗീതവും സാഹിത്യവും എന്നും കൂടെയുണ്ട്. അവസരങ്ങൾ തേടിച്ചെല്ലാത്തത് കൊണ്ടുതന്നെ ചലച്ചിത്രമേഖലയിൽ സജീവമായില്ല. ജയദേവകൃതിയായ ഗീതഗോവിന്ദത്തിന് സംഗീതം നൽകി ദൃശ്യാവിഷ്‌കാരത്തിനുള്ള ഒരുക്കത്തിലാണ്.
- കരിമ്പുഴ രാധ
ആദ്യഗാനം പാടിയത് പി. ജയചന്ദ്രൻ
ആൽബത്തിലെ ആദ്യ ഗാനം ആലപിച്ചത് ഭാവഗായകൻ പി.ജയചന്ദ്രനാണ്. മഹിതവർമ്മ, ജിതേന്ദ്രവർമ്മ, മഞ്ജുനാഥ് എന്നിവരും ആലപിച്ചിട്ടുണ്ട്. ഗണപതി സ്തുതികളും ദൃശ്യങ്ങളും അടങ്ങുന്നതാണ് ആൽബം. ഫെബ്രുവരി നാലിന് പുറത്തിറങ്ങും. യു.എ.ഇയിലെ വ്യവസായി ഷജിൽ കുമാറാണ് നിർമ്മാണം. ഓർക്കസ്ട്ര: രവിവർമ്മ. ഗ്ലാഡ്വിൻ എ.ദേവാസ്, ആൾഡ്രിൻദേവ്, നന്ദകുമാർ എന്നിവരും പിന്നണിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |