തൃശൂർ: പാഴ് വസ്തുക്കളിൽ നിന്നുള്ള കരകൗശല ഉത്പന്നങ്ങൾ, രുചിയേറും അച്ചാറുകളും പലഹാരങ്ങളും, പേപ്പർ ബാഗുകളും തുണിസഞ്ചിയും പെൻ സ്റ്റാൻഡും, വീട്ടകങ്ങളെ അലങ്കരിക്കാൻ ഇൻഡോർ ചെടികൾ, തോട്ടങ്ങളിൽ നിന്ന് നേരിട്ടെടുത്ത് പാക്ക് ചെയ്യുന്ന കാപ്പിപ്പൊടിയും തേയിലയും... വൈവിദ്ധ്യം കൊണ്ട് ഹൃദയം കവരുകയാണ് ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ നിർമിക്കുന്ന ഉത്പന്നങ്ങളുടെ വിപണന പ്രദർശന മേള 'കൂടെ'.
ജില്ലാ ഭരണകൂടത്തിന്റെ സ്വപ്‌ന പദ്ധതിയായ സസ്‌നേഹം തൃശൂരിന്റെ 'കൂടെ' പ്രദർശന വിപണന മേളയാണ് ആദ്യ ദിനം നാടിന്റെ ശ്രദ്ധയാകർഷിച്ചത്. അഞ്ച് രൂപയുടെ നെല്ലിക്ക മുതൽ 2500 രൂപ വിലയുള്ള തൃശൂരിന്റെ തലയെടുപ്പായ നെറ്റിപ്പട്ടം വരെ വിപണന മേളയിൽ കുട്ടികൾ ഒരുക്കിയിട്ടുണ്ട്. ആദ്യദിനം 10 സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ ഉത്പന്നങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.
ചേറൂർ സെന്റ് ജോസഫ് സ്‌കൂൾ, വല്ലച്ചിറ ഹോളി ഫാമിലി സ്‌പെഷ്യൽ സ്‌കൂൾ, ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്റർ, അന്തിക്കാട് സാന്ത്വനം സ്‌പെഷ്യൽ സ്‌കൂൾ, മുള്ളൂർക്കര കാർമൽ മൗണ്ട് സ്‌പെഷ്യൽ സ്‌കൂൾ, കോട്ടൂർ സ്വാശ്രയ സ്‌പെഷ്യൽ ചൈൽഡ് ഡെവലപ്‌മെന്റ്, വളർക്കാവ് ഓട്ടിസം കെയർ സെന്റർ, കണ്ണാറ ജയ് ക്രിസ്റ്റോ സദൻ സ്‌പെഷ്യൽ സ്‌കൂൾ, തൈക്കാട്ടുശ്ശേരി ജോൺ ഊക്കൻ മെമ്മോറിയൽ സ്‌പെഷ്യൽ സ്‌കൂൾ, വെള്ളിക്കുളങ്ങര സൈറീൻ സ്‌പെഷ്യൽ സ്‌കൂൾ എന്നീ വിദ്യാലയങ്ങളാണ് ഇന്നലെ പങ്കെടുത്തത്.
സബ് കളക്ടർ മുഹമ്മദ് ഷെഫീക്കിന്റെ നേതൃത്വത്തിൽ ലീഡ് ബാങ്കിന്റെ പിന്തുണയോടെ റവന്യൂ ഡിവിഷണൽ ഓഫീസ് മെയിന്റനൻസ് ട്രിബ്യൂണൽ തൃശൂർ സബ് ഡിവിഷനാണ് മേള ഒരുക്കുന്നത്. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മന്ത്രിയും കളക്ടർ ഹരിത വി. കുമാറും മേളയിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങി പിന്തുണ പ്രഖ്യാപിച്ചു. മേള ഇന്ന് സമാപിക്കും.
ജനങ്ങൾ കൂടുന്ന എല്ലായിടങ്ങളിലേക്കും ആത്മവിശ്വാസത്തോടെ എല്ലാ വിഭാഗങ്ങൾക്കും വരാനാവുന്ന തരത്തിൽ പിന്തുണ നൽകുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്
- മന്ത്രി ആർ. ബിന്ദു
ഭിന്നശേഷി കുട്ടികളുടെ ക്രിയാത്മക കഴിവുകൾ പ്രദർശിപ്പിച്ച് അവർക്ക് കൂടുതൽ തൊഴിൽ സാദ്ധ്യതകൾ ഒരുക്കുകയാണ് ലക്ഷ്യം- ഹരിത വി. കുമാർ, കളക്ടർ
ഇന്ന് മേളയിൽ പങ്കെടുക്കുന്നവർ
സ്പർശം ബി.ആർ.സി, മണ്ണുത്തി സ്‌നേഹദീപ്തി സ്‌പെഷ്യൽ സ്‌കൂൾ, കയ്പമംഗലം കരുണ ഭവൻ സ്‌പെഷ്യൽ സ്‌കൂൾ, വെങ്ങിണിശ്ശേരി പാറളം സാന്ത്വനം ബഡ്‌സ് സ്‌കൂൾ, തളിക്കുളം സ്‌നേഹസാന്ത്വനം ബഡ്‌സ് സ്‌കൂൾ, ഗുരുവായൂർ ഇൻസൈറ്റ് സ്‌പെഷ്യൽ സ്‌കൂൾ, കാര്യാട്ടുകര എ.എം.എച്ച്.എ, പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്‌സി ഹോം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |