ന്യൂഡൽഹി: നഷ്‌ടത്തിന്റെ റൺവേയിൽ നിന്നുമാറാതെ എയർ ഇന്ത്യയുടെ പറക്കൽ. 7,017 കോടി രൂപയാണ് 2020-21 സാമ്പത്തിക വർഷത്തെ നഷ്‌ടം. 2019-20ലെ 7,766 കോടി രൂപയിൽ നിന്ന് നഷ്‌ടം കുറഞ്ഞുവെന്ന ആശ്വാസമുണ്ട്. എന്നാൽ, പ്രവർത്തനവരുമാനം 27,711 കോടി രൂപയിൽ നിന്ന് 10,343 കോടി രൂപയായി ഇടിഞ്ഞു.
മൊത്തം വരുമാനം 28,524.44 കോടി രൂപയിൽ നിന്ന് 12,104.05 കോടി രൂപയുമായി. 36,290.17 കോടി രൂപയിൽ നിന്ന് ചെലവുകൾ 19,083.33 കോടി രൂപയിലേക്കും താഴ്‌ന്നു. കേന്ദ്രസർക്കാരിൽ നിന്ന് എയർ ഇന്ത്യയെ സ്വന്തമാക്കാനുള്ള ടെൻഡർ ഒക്‌ടോബർ എട്ടിന് ടാറ്റാ ഗ്രൂപ്പ് നേടിയിരുന്നു. 61,562 കോടി രൂപയുടെ കടബാദ്ധ്യതയുള്ള എയർ ഇന്ത്യയെ 18,000 കോടി രൂപയ്ക്കാണ് ടാറ്റ ഏറ്റെടുത്തത്.
കടബാദ്ധ്യതയിൽ 46,262 കോടി രൂപ കേന്ദ്രം എ.ഐ.എ.എച്ച്.എൽ (എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്) എന്ന എസ്.പി.വിക്ക് കൈമാറിയിരുന്നു. ബാക്കി 15,300 കോടി രൂപയാണ് ടാറ്റ ഏറ്റെടുക്കുക. 2,700 കോടി രൂപ സർക്കാരിനും നൽകും.
ഓഹരി കൈമാറ്റം 10 ആഴ്ചയ്ക്കകം
എയർ ഇന്ത്യയുടെ ഓഹരികൾ ടാറ്റാ ഗ്രൂപ്പിന് കൈമാറാനുള്ള നടപടികൾ പത്ത് ആഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറിയും എയർ ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ രാജീവ് ബൻസാൽ പറഞ്ഞു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയുടെ 100 ശതമാനവും എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനവും ഓഹരികളാണ് ടാറ്റ സ്വന്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |