ന്യൂഡൽഹി: കഴിഞ്ഞമാസം രാജ്യത്ത് വിമാനയാത്ര നടത്തിയത് 1.25 കോടിപ്പേർ. 2021 ജനുവരിയിലെ 64.08 ലക്ഷത്തേക്കാൾ 95.72 ശതമാനം അധികമാണിത്. സർവീസുകളിൽ 80-90 ശതമാനം സീറ്റുകളിലും യാത്രക്കാരെ നേടാൻ വിമാനക്കമ്പനികൾക്ക് (ലോഡ് ഫാക്‌ടർ) കഴിഞ്ഞുവെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ എവിയേഷൻ (ഡി.ജി.സി.എ) വ്യക്തമാക്കി.
കഴിഞ്ഞവർഷം പ്രവർത്തനം ആരംഭിച്ച പുത്തൻ കമ്പനിയായ ആകാശ എയറിന്റെ ലോഡ് ഫാക്‌ടർ 82.8 ശതമാനമായിരുന്നു. സർവീസുകളിൽ ഏറ്റവുമധികം പേരെ ഉൾക്കൊള്ളിച്ചത് സ്‌പൈസ് ജെറ്റാണ്; 91 ശതമാനം. ഗോ ഫസ്‌റ്റ് (90.9 ശതമാനം), എയർ ഇന്ത്യ (87.5 ശതമാനം), ഇൻഡിഗോ (82 ശതമാനം) എന്നിങ്ങനെയാണ് മറ്റ് മുൻനിര കമ്പനികളുടെ ലോഡ് ഫാക്‌ടർ.
കൊവിഡിന് മുമ്പത്തേക്കാൾ 85 ശതമാനം തിരിച്ചുപിടിച്ചു
ഇന്ത്യൻ വ്യോമയാന യാത്രികരുടെ എണ്ണം 2022ൽ കൊവിഡിന് മുമ്പത്തേതിന്റെ 85.7 ശതമാനത്തിലേക്ക് തിരിച്ചെത്തിയെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (ഐ.എ.ടി.എ) വ്യക്തമാക്കി. ആഗോളതലത്തിൽ തിരിച്ചെത്തിയത് 68.5 ശതമാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |