മുംബയ്: പുതുവർഷത്തിലെ ആദ്യവ്യാപാരദിനത്തിൽ മികച്ച മുന്നേറ്റത്തോടെ വിപണി. രണ്ടാഴ്ചയിലെ ഉയർന്ന നിലവാരം കുറിച്ച് സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്‌സ് 59,000വും നിഫ്റ്റി 17,600ഉം കടന്നു. 929 പോയന്റാണ് സെൻസെക്‌സിലെ നേട്ടം. 59,266ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 283 പോയന്റ് ഉയർന്ന് 17,647.44ലുമെത്തി.
ജി.എസ്.ടി വരുമാനം, നിർമ്മാണമേഖലയിലെ പി.എം.ഐ എന്നിവയാണ് വിപണിക്ക് കരുത്തായത്. തുടർച്ചയായ ആറാമത്തെ മാസവും ജി.എസ്.ടി വരുമാനം ഒരുലക്ഷം കോടി രൂപയ്ക്കുമുകളി (1.29 ലക്ഷം കോടി രൂപയാണ് ഡിസംബറിലെ വരുമാനം)ലെത്തി. നിർമ്മാണ മേഖലയിലെ പി.എം.ഐ 50നു മുകളിലുമാണ്. ഡിസംബറിലെ ജി.എസ്.ടി വരുമാനം ഉയർന്നതും ഡിസംബർ മാസത്തെ വാഹന വിൽപന വിപണി പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നതും കൊവിഡ് പ്രതിദിനരോഗ നിരക്കിൽ വർധനയുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാതിരുന്നതും സാമ്പത്തിക രംഗത്തിന് ആശ്വാസമായി.
ഓട്ടോ ഓഹരികളിൽ താത്പര്യം
ചിപ്പ് ക്ഷാമത്തിന് അറുതിവരുന്നതോടെ നാലാം പാദത്തിൽ വില്പന കൂടുമെന്ന പ്രതീക്ഷയിൽ ഓട്ടോ ഓഹരികളിൽ നിക്ഷേപകർ താത്പര്യം പ്രകടിപ്പിച്ചതും വിപണി നേട്ടമാക്കി. നിഫ്റ്റി ഓട്ടോ സൂചിക 1.5ശതമാനം ഉയർന്നു.
ഐഷർ മോട്ടോഴ്‌സാണ് നേട്ടത്തിൽ മുന്നിൽ. ഓഹരി വില അഞ്ചുശതമാനം ഉയർന്നു. ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുകി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ 1-3ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചികയാണ് നേട്ടത്തിൽ മുന്നിൽ. 2.3ശതമാനം ഉയർന്നു. ഐ.ടി, മെറ്റൽ, റിയാൽറ്റി സൂചികകൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |