ന്യൂയോർക്ക്: യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിറ്റ്‌കോയിൻ മൈനിംഗ് കമ്പനിയായ റോഡിയം എന്റർപ്രൈസസ് പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങുന്നു. ഐ.പി.ഒ നടന്നാൽ ക്രിപ്‌റ്റോ മേഖലയിൽനിന്ന് ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ കമ്പനിയായി റോഡിയം മാറും. 100 മില്യൺ ഡോളറാണ് (ഏകദേശം 744 കോടി രൂപ) ഐ.പി.ഒയിലൂടെ സമാഹരിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്. 7.69 ദശലക്ഷം ഓഹരികളാണ് വിൽക്കുക.
ചെലവ് കുറഞ്ഞ മൈനിംഗ് സാദ്ധ്യമാക്കുന്ന പ്രൊപ്രൈറ്ററി ടെക്ക്, ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യയാണ് കമ്പനി ഉപയോഗിക്കുന്നത്.
യു.എസ് സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനിൽ അറിയിച്ചത് പ്രകാരം 125 മെഗാവാട്ടിന്റെ ശേഷിയാണ് റോഡിയത്തിന്റെ ടെക്‌സാസിലെ മൈനിംഗ് കേന്ദ്രത്തിനുള്ളത്. ഐ.പി.ഒയ്ക്ക് ശേഷം ടെക്‌സാസിൽ രണ്ടാമത്തെ മൈനിംഗ് കേന്ദ്രം ആരംഭിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതോടെ കമ്പനിയുടെ മൈനിംഗ് ശേഷി 225 മെഗാവാട്ട് വർദ്ധിക്കും. ക്രിപ്‌റ്റോ മൈനിംഗിന് 10 വർഷത്തെ നികുതി ഇളവ്, പരിശീലനം തുടങ്ങിയവ നൽകുന്ന സ്റ്റേറ്റ് ആണ് ടെക്‌സാസ്. അതേസമയം ക്രിപ്‌റ്റോ മൈനിംഗ് അനുവദിക്കുന്നതിൽ ടെക്‌സാസിലെ വൈദ്യുതി ബോർഡിനെതിരെ ശക്തമായ പ്രതിഷധവും ഉയരുന്നുണ്ട്. ശൈത്യകാലത്ത് വൈദ്യുതി തടസം ഹീറ്ററുകളുടെ പ്രവർത്തനത്തെ ബാധിച്ചത്, ടെക്‌സാസിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയിരുന്നു. 2023 ഓടെ ടെക്‌സാസിലെ ക്രിപ്‌റ്റോ മൈനിംഗ്,ഡാറ്റാ സെന്ററുകൾക്കായി 50,00 മെഗാവാട്ട് വൈദ്യുതി വേണ്ടിവരുമെന്നാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |