കൊച്ചി: റഷ്യ-യുക്രെയിൻ സംഘർഷത്തെതുടർന്നുള്ള സാമ്പത്തിക അനിശ്ചിതത്വത്തിൽ തകർന്ന് തരിപ്പണമായി രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 76.96 ലെത്തി. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പാണ് രൂപയുടെ തകർച്ചയ്ക്ക് കാരണമായത്. എണ്ണവില വർദ്ധന രാജ്യത്തെ വ്യാപാര കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വർദ്ധിപ്പിക്കുമെന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഓഹരിവിപണിയിലെ തകർച്ചയും വിദേശ നിക്ഷേപകർ കൂട്ടത്തോടെ രാജ്യംവിടുന്നതും രൂപയുടെ മൂല്യമിടിവിന് ആക്കംകൂട്ടി.
എട്ടുമാസത്തെ താഴ്ചയിൽ വിപണി
യു.എസും യൂറോപ്യൻ യൂണിയനും റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതോടെ ഇന്ത്യൻ ഓഹരിവിപണി എട്ടു മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി. സെൻസെക്സ് 1,491 പോയന്റ് (2.74ശതമാനം) നഷ്ടത്തിൽ 52,843ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 382.20 പോയിന്റ് ഇടിഞ്ഞ് 15863.15 പോയിന്റിലുമെത്തി. ദിനവ്യാപാരത്തിനിടെ സെൻസെക്സ് 2000 പോയിന്റ് ഇടിഞ്ഞ് 52,367 നിലവാരത്തിലെത്തിയെങ്കിലും പിന്നീട് നേരിയതോതിൽ തിരിച്ചുകയറുകയായിരുന്നു. അസംസ്‌കൃത എണ്ണ-വാതക വിതരണത്തെക്കുറിച്ചുള്ള ആശങ്ക, ഉയർന്ന പണപ്പെരുപ്പം, കേന്ദ്ര ബാങ്കുകളുടെ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള നിരക്കുവർദ്ധന എന്നിവയെല്ലാം നിക്ഷേപകരെ നിരാശരാക്കി.
40,000ലേക്ക് കുതിച്ച് സ്വർണ്ണം
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നലെയുണ്ടായത് വൻവർദ്ധനയാണ്. ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്നലെ 4,940 രൂപയായിരുന്നു വില. 39,520 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. ഒരു ഗ്രാം സ്വർണ്ണത്തിന് 100 രൂപയും ഒരു പവൻ സ്വർണ്ണത്തിന് 800 രൂപയുമാണ് ഇന്നലെ കൂടിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്.
റഷ്യ - യുക്രെയിൻ യുദ്ധം അവസാനിക്കുന്നില്ലെങ്കിൽ സ്വർണ്ണം പവന് 40,000 കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ധനവിലയിലും വൻ വർദ്ധനവാണ് വരാൻ പോകുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 130 ഡോളർ കടന്നതോടെ അതിന്റെ പ്രതിഫലനം ഇന്ത്യയിലുമുണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. രാജ്യത്ത് ഇതിന്റെ ഫലമായി 22 രൂപ വരെ പെട്രോളിന് ഉയർന്നേക്കുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന.
13 ശതമാനം ഇടിഞ്ഞ് ബിറ്റ്കോയിൻറഷ്യ-യുക്രെയിൻ യുദ്ധത്തെ തുടർന്നുണ്ടായ പണപ്പെരുപ്പ ആശങ്കകൾ കാരണം ക്രിപ്‌റ്റോകറൻസികൾ തിങ്കളാഴ്ചയും ഇടിവ് തുടർന്നു. ആൾട്ട്കോയിനാണ് വലിയ നഷ്ടം നേരിട്ടത്. റഷ്യ-യുക്രെയിൻ സംഘർഷത്തിൽ പരിഹാരത്തിന്റെ പ്രതീക്ഷകൾ ഇല്ലാതായതോടെയാണ് ക്രിപ്റ്റോകറൻസികളും ഇടിവിലേക്ക് വീണത്. ബിറ്റ്കോയിൻ 13ശതമാനവും ടെറ 10 ശതമാനത്തിലധികം ഇടിഞ്ഞു. സോളാന, അവലാഞ്ചെ എന്നിവ എട്ട് ശതമാനവും കാർഡാനോ, എക്സ്ആർപി, എഥേറിയം എന്നിവ ആറ് ശതമാനവും ഇടിവ് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |