പോർബന്ദർ: ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ട്രക്ക് നിർമാണ കേന്ദ്രം ഗുജറാത്തിൽ സ്ഥാപിക്കുന്നു. ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ അമേരിക്കയിലെ ട്രിടൺ ഇലക്ട്രിക് വെഹിക്കിൾസ് എൽ.എൽ.സിയും ഗുജറാത്ത് സർക്കാരും ഒപ്പുവച്ചു. 2000 ഏക്കർ ഭൂമിയാണ് ട്രക്ക് നിർമാണ കേന്ദ്രത്തിന് നൽകുന്നത്. പുതിയ നിർമാണ കേന്ദ്രത്തിൽ അഞ്ച് വർഷ കാലയളവിൽ 10,800 കോടി രൂപയാണ് ട്രിടൺ മുതൽ മുടക്കുന്നത്. 'മെയ്ക് ഇൻ ഇന്ത്യ" പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതിയിലൂടെ വൈദ്യുത ട്രക്കുകളുടെ കയറ്റുമതിയും സാദ്ധ്യമാകുമെന്ന്, ഗുജറാത്ത് മുഖ്യ മന്ത്രി ഭുപേന്ദ്രഭായി പട്ടേലും ട്രിടൺ സ്ഥാപകനും എം.ഡി യുമായ ഹിമാൻഷു ബി.പട്ടേലും പറഞ്ഞു. അടുത്ത 5 വർഷത്തിനുള്ളിൽ 10,000 പേർക്ക് തൊഴിൽ.നൽകാൻ കഴിയുമെന്നും, ട്രിടൺ എം.ഡി കൂട്ടിച്ചേർത്തു.
പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ നവര്തന കമ്പനിയായ ഭാരത് ഇലക്ട്രോണിക്‌സാണ് വൈദ്യുത ട്രക്കിനുള്ള ബാറ്ററികൾ നിർമിക്കുന്നത്. ട്രിടണ്ണിന്റെ സബ്സിഡിയറി സ്ഥാപനങ്ങളെ കൂടാതെ കെയിൻസ് ടെക്നോളജി എന്ന കമ്പനിയും പദ്ധതിയിൽ പങ്കാളികളാണ്. കെയിൻസ് ടെക്നോളജി വാഹനങ്ങൾക്ക് ആവശ്യമായ സെമി കണ്ടക്ടറുകൾ നിർമിക്കും. വാഹങ്ങൾക്ക് വേണ്ട നിർമിത ബുദ്ധി അധിഷ്ഠിത സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനായി മറ്റൊരു കമ്പനിയുടെ സഹകരണത്തോടെ തെലങ്കാനയിൽ 2100 കോടി രൂപ ചെലവിൽ ഒരു പദ്ധതിക്ക് കഴിഞ്ഞ ഒക്ടോബറിൽ തുടക്കം കുറിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |