ന്യൂഡൽഹി: രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം മേയ് മാസത്തിൽ റെക്കാഡ് ഭേദിച്ചു.
ഏപ്രിലിലെ 15.08ശതമാനത്തിൽനിന്ന് 15.88ശതമാനമായാണ് നാണയപ്പെരുപ്പം ഉയർന്നത്. കഴിഞ്ഞവർഷം മേയിൽ 13.11 ശതമാനമായിരുന്നു നാണയപ്പെരുപ്പം. തുടർച്ചയായി 14-ാം മാസവും ഇരട്ടയക്കത്തിൽ തുടരുകയാണ് രാജ്യത്തെ മൊത്തവില നാണയപ്പെരുപ്പം. അതേസമയം, ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ നാണയപ്പെരുപ്പം മേയിൽ നേരിയതോതിൽ കുറഞ്ഞിരുന്നു. ഏപ്രിലിൽ രേഖപ്പെടുത്തിയ, എട്ടുവർഷത്തെ റെക്കാഡ് റീട്ടെയിൽ നാണയപ്പെരുപ്പമായ 7.79ശതമാനത്തിൽനിന്ന് 7.04ശതമാനമായിട്ടാണ് മേയിൽ കുറഞ്ഞത്.
പച്ചക്കറി, പഴം, പാൽ, നിർമാണ ഉത്പന്നങ്ങൾ, ഇന്ധനം, വൈദ്യുതി എന്നിവയുടെ വില വർദ്ധനയാണ് മൊത്തവില സൂചിക ഉയരാനിടയാക്കിയതെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പച്ചക്കറികളുടെ വിലയിൽമാത്രം 56.36ശതമാനമാണ് വർദ്ധന. ഗോതമ്പിന്റെ വില 10.55ശതമാനവും ഉയർന്നു. മുട്ട, മാംസം, മത്സ്യം എന്നിവയുടെ വിലക്കയറ്റം 7.78ശതമാനവുമാണ്. ഇന്ധന,ഊർജമേഖലയിൽ 40.62 ശതമാനവും നിർമ്മിത ഉത്പന്നങ്ങൾക്ക് 10.11 ശതമാനവുമാണ് വിലക്കയറ്റം.
ഫലം സമ്മർദം
മൊത്തവില സൂചികയിലെ വർദ്ധന റീട്ടെയിൽ സൂചികയെ സമ്മർദത്തിലാക്കുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. വ്യാവസായിക അസംസ്‌കൃത വസ്തുക്കളുടെ ഉയർന്നവില, ഗതാഗത ചെലവ്, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവ പണപ്പെരുപ്പത്തെ ബാധിക്കുന്നതായി ആർ.ബി.ഐയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
ഉറ്റുനോക്കി നിക്ഷേപകർ
വരുംദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ ധനനയ പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് നിക്ഷേപകലോകം. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്ന അമേരിക്കയുടെ പണപ്പെരുപ്പ കണക്കുകൾ, വീണ്ടും പലിശ നിരക്ക് ഉയർത്തുമെന്ന ഭയത്തിലേക്കാണ് വിരൽചൂണ്ടുന്നത്. 40 വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് അമേരിക്കയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. 8.6 ശതമാനത്തിലേക്കാണു പണപ്പെരുപ്പം കുതിച്ചുയർന്നത്. 0.75 ശതമാനം പലിശ ഉയർത്തൽ അമേരിക്കയുടെ ഭാഗത്തുനിന്ന് ഉടൻ ഉണ്ടായാൽ ഇന്ത്യ പോലുള്ള വികസ്വര വിപണികളിൽനിന്ന് വിദേശനിക്ഷേപകർ പിന്മാറും.
ഡോളർഭീഷണിയിൽ രൂപ
വിദേശ നിക്ഷേപകർ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഓഹരി വിപണികളിൽനിന്ന് നിക്ഷേപം പിൻവലിക്കുന്നതു തുടർന്നാൽ, ഡോളർ വീണ്ടും കരുത്താർജിക്കും. ഇത് ഇന്ത്യൻ രൂപയെ കൂടുതൽ തളർത്തും. രൂപയുടെ തളർച്ച ഇന്ത്യയുടെ ഇറക്കുമതി ചെലവു വലിയതോതിൽ കൂട്ടും.
പലിശനിരക്ക് 5.9% ആകുമെന്ന് ഫിച്ച്
മുംബയ്: നാണയപ്പെരുപ്പം നിയന്ത്രണാതീതമായി തുടരുന്ന ഘട്ടത്തിൽ ഈവർഷം ഡിസംബറോടെ റിസർവ് ബാങ്ക് പലിശനിരക്ക് 5.9 ശതമാനമാക്കി ഉയർത്തുമെന്ന് റേറ്റിംഗ് ഏജൻസിയായ ഫിച്ചിന്റെ പ്രവചനം. ഉയർന്ന ചരക്കുവില, കർശനമായ ആഗോള ധനനയം എന്നിവമൂലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്നും വിശകലന റിപ്പോർട്ടിൽ ഫിച്ച് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |