കൊച്ചി: കശുഅണ്ടി വ്യവസായത്തിലെ പ്രതിസന്ധികൾ ഒഴിവാക്കാനും തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമുള്ള പദ്ധതികൾക്ക് മുൻഗണന നൽകണമെന്ന് മന്ത്രി പി.രാജീവ് നിർദേശിച്ചു. മേഖലയുടെ പ്രശ്‌നങ്ങളും പ്രതിസന്ധിയും പഠിച്ച് പരിഹാരം നിർദേശിക്കാൻ സർക്കാർ രൂപീകരിച്ച അഞ്ചംഗ സമിതിയുടെ ആദ്യയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
കശുഅണ്ടി വ്യവസായം പുനരുജ്ജീവിപ്പിക്കാൻ സർക്കാർ അനുവദിച്ച 35 കോടി രൂപ കാര്യക്ഷമമായി ഉപയോഗിക്കാൻ പാക്കേജ് വേണം. നിലവിലുള്ള സ്ഥാപനങ്ങളെ സഹായിച്ച് കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നതിനാവണമിത്. ചെലവ് കുറച്ച് ഉത്പാദനം കൂട്ടണം. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കശുഅണ്ടിയും മൂല്യവർദ്ധിത ഉത്പന്നങ്ങളും വിപണനംചെയ്ത് കൂടുതൽ ലാഭം നേടാമെന്നും പരിശോധിക്കണം. ഇറക്കുമതിക്കൊപ്പം ആഭ്യന്തര ഉത്പാദനവും ലാഭവും വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ഗസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ സമിതി അംഗങ്ങളായ കേരള കാഷ്യു ബോർഡ് ലിമിറ്റഡ് ചെയർമാനും എം.ഡിയുമായ എ.അലക്‌സാണ്ടർ, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കോഴിക്കോട് ഐ.ഐ.എം സ്ട്രാറ്റജിക് മാനേജ്‌മെന്റ് അസോസിയേറ്റ് പ്രൊഫസർ ഡോ.എസ്.വെങ്കിട്ടരാമൻ, ആസൂത്രണ ബോർഡ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ മുൻ മേധാവി എൻ.ആർ.ജോയി, സെന്റർ ഫോർ സോഷ്യൽ ഇക്കണോമിക് ആൻഡ് എൻവയൺമെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ.എൻ.അജിത്കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |