കൊച്ചി: ഇന്ത്യയുടെ കാപ്പി കയറ്റുമതി 2021-22 വിളവെടുപ്പ് വർഷത്തിൽ (ഒക്‌ടോബർ-സെപ്തംബർ) കാഴ്ചവച്ചത് റെക്കാഡ് മുന്നേറ്റം. മുൻവർഷത്തെ 3.48 ലക്ഷം ടണ്ണിൽ നിന്ന് 4.25 ലക്ഷം ടണ്ണിലേക്കാണ് കയറ്റുമതി കുതിച്ചത്; വർദ്ധന 22 ശതമാനം.
ഡോളറിൽ കണക്കാക്കിയാൽ കയറ്റുമതി വരുമാനം 84.2 കോടി ഡോളറിൽ നിന്ന് 36 ശതമാനം വർദ്ധിച്ച് 114.6 കോടി ഡോളറിലെത്തി. രൂപയിൽ വളർച്ച 42 ശതമാനമാണ്. 6,171 കോടി രൂപയിൽ നിന്ന് 8,800 കോടി രൂപയിലേക്ക് വരുമാനം ഉയർന്നു. യൂറോപ്പിൽ നിന്ന് പ്രത്യേകിച്ച് ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള ഡിമാൻഡ് വർദ്ധിച്ചതാണ് റെക്കാഡ് കയറ്റുമതിക്ക് വഴിവച്ചത്.
16%
മികച്ച ഡിമാൻഡിന്റെ പശ്ചാത്തലത്തിൽ കാപ്പി കയറ്റുമതി വില ടണ്ണിന് മുൻവർഷത്തെ 1.77 ലക്ഷം രൂപയിൽ നിന്ന് 16 ശതമാനം വർദ്ധിച്ച് ഈവർഷം 2.06 ലക്ഷം രൂപയായി.
നേട്ടമായി രൂപത്തകർച്ച!
രൂപയുടെ മൂല്യത്തകർച്ച മറ്റ് കയറ്റുമതി മേഖലകൾക്കെന്നപോലെ കാപ്പിക്കും നേട്ടമായി. നടപ്പു സാമ്പത്തികവർഷത്തെ (2022-23) ആദ്യ ആറുമാസത്തിൽ (ഏപ്രിൽ-സെപ്തംബർ) കാപ്പി കയറ്റുമതി 1.98 ലക്ഷം ടണ്ണിൽ നിന്ന് 6.5 ശതമാനം ഉയർന്ന് 2.11 ലക്ഷം ടണ്ണിലെത്തി.
47 കോടി ഡോളറിൽ നിന്ന് വരുമാനം 26 ശതമാനം ഉയർന്ന് 59.3 കോടി ഡോളറായി. രൂപയിൽ വളർച്ച 33 ശതമാനം. 3,474.08 കോടി രൂപയിൽ നിന്ന് 4,645.75 കോടി രൂപയിലേക്കാണ് വളർച്ച.
യൂറോപ്പാണ് ഇന്ത്യൻ കാപ്പിയുടെ മുഖ്യവിപണി. റഷ്യയാണ് ഇന്ത്യൻ ഇൻസ്‌റ്റന്റ് കാപ്പിയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ. റഷ്യ-യുക്രെയിൻ യുദ്ധം ഇതിന് തിരിച്ചടിയായിട്ടില്ല.
മറ്റൊരു വലിയ ഉത്പാദകരായ വിയറ്റ്‌നാമിൽ നിന്നുള്ള കയറ്റുമതി ദുർബലമായതും ഇന്ത്യയ്ക്ക് നേട്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |