കൊച്ചി: അടിസ്ഥാനസൗകര്യ വികസനത്തിനായി കേന്ദ്രം ആവിഷ്‌കരിച്ച 'പ്രധാനമന്ത്രി ഗതിശക്തി"യിൽ 271.87 കോടി രൂപയുടെ പദ്ധതികൾ കൊച്ചി തുറമുഖ ട്രസ്റ്റ് നടപ്പാക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നിവയുമായി ചേർന്നാണ് പദ്ധതികളെന്ന് തുറമുഖ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.എം.ബീന പറഞ്ഞു.
തുറമുഖ ട്രസ്റ്റിന്റെ പ്രത്യേക സാമ്പത്തിക മേഖലാ പദവിയുള്ള പുതുവൈപ്പിലാണ് ഇന്ത്യൻ ഓയിലിന്റെ മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ (മൾട്ട്). ഇറക്കുമതി ചെയ്യുന്ന പാചകവാതകം (എൽ.പി.ജി) കപ്പലിൽ നിന്ന് സംഭരണിയിലേക്ക് മാറ്റുന്നതിനാണ് ടെർമിനൽ. 180 കോടി രൂപ ചെലവിൽ മൾട്ട് നിർമ്മാണം പൂർത്തിയായി. കൂറ്റൻ കപ്പലുകൾക്ക് അടുക്കാവുന്നതാണ് ടെർമിനൽ. ആഴംകൂട്ടുന്നതിന് ഡ്രഡ്‌ജിംഗിനായി 72.68 കോടി രൂപ കൂടി ചെലവഴിക്കുമെന്ന് ഇന്ത്യൻ ഓയിൽ ചീഫ് ജനറൽ മാനേജർ ആർ.രാജേന്ദ്രൻ പറഞ്ഞു.
വർഷത്തിൽ 161 ദിവസമാണ് മൾട്ട് ഇന്ത്യൻ ഓയിൽ ഉപയോഗിക്കുക. 204 ദിവസം മറ്റുള്ളവർക്ക് മൾട്ട് ലഭ്യമാക്കുമെന്ന് തുറമുഖ ട്രസ്റ്റ് ട്രാഫിക് മാനേജർ വിപിൻ ആർ. മേനോത്ത് പറഞ്ഞു. ഒരേ സംരംഭം ഒന്നിലേറെ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. പ്രതിവർഷം 4.1 ദശലക്ഷം മെട്രിക് ടൺ ഇറക്കുമതിക്ക് ശേഷിയുള്ളതാണ് മൾട്ട്.
ബെർത്ത് പുനർനിർമ്മിക്കും
പൊതുമേഖലാ വളംനിർമ്മാണശാലയായ ഫാക്ട് ഉപയോഗിക്കുന്ന സൗത്ത് കോൾ ബെർത്ത് പുനർനിർമ്മാണമാണ് മറ്റൊരു പദ്ധതി. 1953ൽ നിർമ്മിച്ച ബെർത്ത് അമോണിയ ഇറക്കുമതിക്കാണ് ഉപയോഗിക്കുന്നത്. ബർത്തും ജെട്ടിയും പൊളിച്ച് പുതിയത് നിർമ്മിക്കാൻ 19.19 കോടി രൂപയാണ് ചെലവഴിക്കുകയെന്ന് ഫാക്ട് എക്സിക്യുട്ടീവ് ഡയറക്‌ടർ അജിത്കുമാർ പറഞ്ഞു.
110 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ബർത്താണ് നിർമ്മിക്കുക. കൂറ്റൻ കപ്പലുകൾക്ക് അടുക്കാൻ കഴിയുന്നതാണ് ബെർത്ത്. ഈവർഷം ഏപ്രിലിൽ നിർമ്മാണം പൂർത്തിയാക്കും.
എണ്ണക്കയറ്റുമതിക്ക് ബി.പി.സി.എൽ
കൊച്ചി റിഫൈനറിയിൽ സംസ്കരിച്ച ഉയർന്നമൂല്യമുള്ള പെട്രോളും ഡീസലും മറ്റുസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഒരുങ്ങുന്നു. കൊച്ചി തുറമുഖത്തെ മൾട്ട് സംവിധാനം ഉൾപ്പെടെ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ബി.പി.സി.എൽ ജനറൽ മാനേജർ ടി.വി.കരുണാനിധി പറഞ്ഞു.
പെട്രോൾ, ഡീസൽ എന്നിവയുടെ ഉപഭോഗത്തിൽ കുറവുണ്ടാകാനുള്ള സാദ്ധ്യത വിലയിരുത്തി റിഫൈനറിയെ കയറ്റുമതിക്ക് സജ്ജമാക്കും.
പ്രതിവർഷം 15.5 ദശലക്ഷം എണ്ണയാണ് സംസ്കരിക്കുന്നത്. ആദ്യത്തെ കൊവിഡ് ലോക്ക്ഡൗൺ കാലത്ത് 12.5 ദശലക്ഷമായി കുറഞ്ഞു.
നടപ്പുവർഷത്തിൽ പഴയനിലയിൽ എത്തിയെങ്കിലും വൈദ്യുതി വാഹനങ്ങൾ വർദ്ധിക്കുന്നതോടെ എണ്ണയുപയോഗം കുറഞ്ഞേക്കാം. ഇത് മുന്നിൽക്കണ്ടാണ് കയറ്റുമതിക്ക് ഒരുങ്ങുന്നത്.
കയറ്റുമതിക്ക് എണ്ണ തുറമുഖത്തെത്തിക്കാൻ 20 കിലോമീറ്റർ പൈപ്പ്ലൈൻ സ്ഥാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |