കൊച്ചി: രാജ്യത്ത് നികുതിവെട്ടിച്ച് കൊണ്ടുവരുന്ന സ്വർണം പിടികൂടുന്ന സംഭവങ്ങൾ കുത്തനെ കൂടുന്നു. 2020 മുതൽ 2022 വരെയുള്ള കാലയളവിൽ പിടിച്ചെടുത്ത കള്ളസ്വർണത്തിന്റെ അളവിലെ വർദ്ധന 62 ശതമാനമാണ്. ഈവർഷം ജനുവരിയിൽ മാത്രം 384 കിലോഗ്രാം അനധികൃത സ്വർണം അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തിട്ടുണ്ട്.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ (ഡബ്ള്യു.ജി.സി) റിപ്പോർട്ട് പ്രകാരം കൊവിഡ് കാലത്തെ അപേക്ഷിച്ച് 2022ൽ അനധികൃതമായി ഇന്ത്യയിലെത്തിയ സ്വർണം 33 ശതമാനം വർദ്ധിച്ച് 160 ടണ്ണാണ്. ഇന്ത്യ പ്രതിവർഷം ശരാശരി ഇറക്കുമതി ചെയ്യുന്നത് 800-1,000 ടണ്ണാണെന്ന് ഓർക്കണം. 2020ൽ 2,155 കിലോഗ്രോം കള്ളസ്വർണം അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തിരുന്നു; രജിസ്‌റ്റർ ചെയ്‌ത കേസുകൾ 2,567 എണ്ണം.
2021ൽ കേസുകൾ 2,445 ആയും കള്ളസ്വർണം 2,383 കിലോയായും കൂടി. 3,502 കിലോ കള്ളസ്വർണമാണ് 2022ലെ കണക്ക്; കേസുകൾ 3,982. കഴിഞ്ഞ മൂന്നുവർഷത്തിനിടെ വിവിധ കേസുകളിലായി 4,500 പേർ അറസ്‌റ്റിലായി. ഈവർഷം ജനുവരിയിൽ മാത്രം കേസുകൾ 414. അറസ്‌റ്റിലായത് 115 പേരും.
പ്രധാനപ്രതി ഉയർന്നചുങ്കം
ഉയർന്ന ഇറക്കുമതിച്ചുങ്കമാണ് സ്വർണക്കള്ളക്കടത്ത് കൂടാൻ മുഖ്യകാരണമെന്ന് സ്വർണവ്യാപാര മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ചുങ്കം 7.5 ശതമാനമായിരുന്നപ്പോൾ തന്നെ നികുതിവെട്ടിപ്പും കള്ളക്കടത്തും കൂടുതലായിരുന്നു. ചുങ്കം കുറയ്ക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞവർഷം ഇത് 12.5 ശതമാനമായി കൂട്ടുകയാണ് ചെയ്‌തത്. നിലവിൽ ചുങ്കവും ജി.എസ്.ടിയും സെസുമൊക്കെ ചേർന്ന് 18 ശതമാനത്തോളമാണ് ഇന്ത്യയിൽ സ്വർണനികുതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |