കൊച്ചി: വെള്ളിയാഴ്‌ച കനത്ത നഷ്‌ടത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യൻ ഓഹരിസൂചികകൾ 2022ൽ ഇതുവരെ കുറിച്ചനേട്ടം കൂടിയാണ് മായ്ച്ചുകളഞ്ഞത്. വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്‌സ് 1,021 പോയിന്റ് നഷ്‌ടവുമായി 58,098ലും നിഫ്‌റ്റി 302 പോയിന്റ് ഇടിഞ്ഞ് 17,327ലുമാണുള്ളത്. 2021 ഡിസംബർ 31ലേതിനേക്കാൾ 154 പോയിന്റ് പിന്നിലാണ് ഇപ്പോൾ സെൻസെക്‌സ്; നിഫ്റ്റി 26.65 പോയിന്റും പിന്നിലാണ്.
നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാനായി അടിസ്ഥാന പലിശനിരക്ക് വീണ്ടും കൂട്ടിയ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നടപടിയാണ് ഓഹരികളെ തകർത്തത്. ഫെഡറൽ റിസർവ് പലിശ കൂട്ടിയതിന് പിന്നാലെ അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡ് (കടപ്പത്രങ്ങളിൽ നിന്നുള്ള ആദായം) പുതിയ ഉയരത്തിലെത്തി.
ഇന്ത്യയിലെ അടക്കം സർക്കാർ ബോണ്ട് യീൽഡുകൾ കുതിച്ചുയർന്നു. മറ്റ് കറൻസികൾക്കെതിരെ ഡോളറിന്റെ മൂല്യം കുതിച്ചുയർന്നു. ഇറക്കുമതിക്കാർ ഡോളർ വാരിക്കൂട്ടാൻ മത്സരിച്ചു. ഓഹരിവിപണികളിൽ നിന്ന് വിദേശനിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെട്ടു. നിക്ഷേപകർ ഓഹരികളിൽ നിന്ന് പിൻവലിഞ്ഞ് ബോണ്ടുകളിലേക്ക് ചേക്കേറി. ഇതോടെ, കനത്ത സമ്മർദ്ദംമൂലം രൂപയുടെ മൂല്യം കൂപ്പുകുത്തിയതും ഇന്ത്യൻ ഓഹരിനിക്ഷേപകരെ ആശങ്കപ്പെടുത്തി. തുടർന്ന്, ഓഹരികൾ വിറ്റൊഴിയാൻ നിക്ഷേപകർ നിർബന്ധിതരാവുകയായിരുന്നു.
വെള്ളിയാഴ്‌ച മാത്രം സെൻസെക്‌സിന്റെ നിക്ഷേപകമൂല്യത്തിൽ നിന്ന് കൊഴിഞ്ഞുപോയത് 4.99 ലക്ഷം കോടി രൂപയാണ്. വിദേശ നിക്ഷേപകർ 2,900 കോടി രൂപ അന്ന് പിൻവലിച്ചു.
നഷ്‌ടത്തിലായവർ
പവർഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്.ബി.ഐ., ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, എൻ.ടി.പി.സി., എച്ച്.ഡി.എഫ്.സി., ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് വെള്ളിയാഴ്‌ച ഏറ്റവുമധികം നഷ്‌ടംനേരിട്ട മുൻനിര ഓഹരികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |