കൊച്ചി: അദാനി ഗ്രൂപ്പിന് മേലെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലുണ്ടായ കനത്ത വില്പനസമ്മർദ്ദത്തെ തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. ഒരുവേള ആയിരം പോയിന്റിനുമേൽ തകർന്ന സെൻസെക്‌സ് മൂന്നുമാസത്തെ താഴ്ചയായ 59,307 വരെയെത്തിയിരുന്നു. 874 പോയിന്റിടിഞ്ഞ് 59,331ലാണ് വ്യാപാരാന്ത്യം സെൻസെക്‌സുള്ളത്. നിഫ്‌റ്റി 288 പോയിന്റിടിഞ്ഞ് 17,604ലും വ്യാപാരം അവസാനിപ്പിച്ചു.
ആഗോള ഓഹരികൾ നേട്ടത്തിലേറിയപ്പോൾ ഇന്ത്യൻ ഓഹരികൾ നഷ്‌ടത്തിലേക്ക് വീഴുന്ന കാഴ്‌ചയായിരുന്നു ഇന്നലെ. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ കരകയറുന്നുവെന്നും ആഗോളമാന്ദ്യ ഭീതി ഒഴിയുന്നുവെന്നുമുള്ള വാർത്തകളെ തുടർന്ന് മറ്റ് പ്രധാന ഏഷ്യൻ ഓഹരികൾ ഇന്നലെ 9 മാസത്തെ ഉയരത്തിലെത്തിയിരുന്നു.
ആഘാതമായി ഹിൻഡൻബർഗ്
അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങളാണ് ഓഹരിവിപണിയെ പ്രധാനമായും ഉലച്ചത്. ഗ്രൂപ്പിന്റെ എല്ലാ ലിസ്‌റ്റഡ് കമ്പനികളുടെയും ഓഹരികൾ തിരിച്ചടി നേരിട്ടു. രണ്ടുദിവസത്തിനിടെ അദാനിഗ്രൂപ്പ് ഓഹരികളുടെ സംയുക്തമൂല്യത്തിൽ നിന്ന് 4.18 ലക്ഷം കോടി രൂപയാണ് കൊഴിഞ്ഞത്.
19.20 ലക്ഷം കോടി രൂപയിൽ നിന്ന് 15.02 ലക്ഷം കോടി രൂപയായാണ് ഇടിവ്. ഹിൻഡൻബർഗിനെതിരെ നിയമനടപടിയെടുക്കുമെന്ന് അദാനി വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അദാനിയുടെ ഇടപാടുകൾ പരിശോധിക്കുമെന്ന് സെബിയും വ്യക്തമാക്കി.
അദാനി ഗ്രൂപ്പിന് ഇന്ത്യൻ ബാങ്കുകളും വായ്‌പ നൽകിയിട്ടുണ്ട്. ഇത് കമ്പനിയുടെ മൊത്തം വായ്‌പകളുടെ 38 ശതമാനത്തോളമേയുള്ളൂ. എന്നാൽ, നിക്ഷേപകർ ഹിൻഡൻബർഗ് റിപ്പോർട്ടിനെ ആശങ്കയോടെ കണ്ടതിനാൽ ബാങ്കിംഗ് ഓഹരികളും ഇന്നലെ കനത്ത വില്പനസമ്മർദ്ദം നേരിട്ടു.
₹11.21 ലക്ഷം കോടി
കഴിഞ്ഞ മൂന്ന് സെഷനുകളിലായി സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് 11.21 ലക്ഷം കോടി രൂപ. 280.87 ലക്ഷം കോടി രൂപയിൽ നിന്ന് 269.65 ലക്ഷം കോടി രൂപയിലേക്കാണ് ഇടിവ്. ഇന്നലെ മാത്രം 6.83 ലക്ഷം കോടി രൂപ കൊഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |