ഇന്ത്യയിൽ വൻ സ്വീകാര്യതയുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനമായ യൂണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) ഇനി വിദേശികൾക്കും ഉപയോഗിക്കാം. ആദ്യഘട്ടത്തിൽ ജി20 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇത് ലഭ്യമാവുക. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളിൽ ഇറങ്ങുന്നവർക്കാണ് സേവനം ലഭിക്കുക. പിന്നീട് കൂടുതൽ വിമാനത്താവളങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അടുത്തഘട്ടത്തിൽ കൂടുതൽ രാജ്യക്കാർക്കും സേവനം ലഭ്യമാക്കും.
സാധനങ്ങൾ വാങ്ങാൻ (പി2എം - മർച്ചന്റ്‌സ് പേമെന്റ്‌സ്) സേവനം പ്രയോജനപ്പെടുത്താം. പേടിഎം, ഗൂഗിൾപേ, ഫോൺപേ തുടങ്ങിയവ ഉപയോഗിക്കാനുള്ള അവസരമാണ് വിദേശികൾക്ക് ലഭിക്കുക.
അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇൻഡോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ടർക്കി, ബ്രിട്ടൻ, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ പൗരന്മാർക്കാണ് (ജി20) യു.പി.ഐ സേവനം ലഭ്യമാക്കുക.
2016ലാണ് യു.പി.ഐയുടെ തുടക്കം. തുടക്കത്തിൽ ഇന്ത്യയിൽ താമസിക്കുന്നവർക്ക് മാത്രം ലഭ്യമായിരുന്ന സേവനം ഇപ്പോൾ പ്രവാസി ഇന്ത്യക്കാർക്കും ലഭ്യമാണ്.
കഴിഞ്ഞമാസം 803 കോടി യു.പി.ഐ ഇടപാടുകളാണ് നടന്നത്. ഇടപാട് മൂല്യം 12.98 ലക്ഷം കോടി രൂപ; രണ്ടും റെക്കാഡാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |