ന്യൂഡൽഹി: ഐ.ആർ.സി.ടി.സി. അഴിമതിക്കേസിൽ ആർ.ജെ.ഡി നേതാവും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്റി ദേവിക്കും മകൾ മിസ ഭാരതിക്കും ഡൽഹി പ്രത്യേക സി.ബി.ഐ. കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് പ്രതികളുടെ അറസ്റ്റ് സി.ബി.ഐ. ഒഴിവാക്കിയതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യം. ലാലുവും കുടുംബാംഗങ്ങളും 50,000 രൂപ വീതം ജാമ്യബോണ്ട് കെട്ടിവയ്‌ക്കണമെന്ന് ജഡ്‌ജി ഗീതാഞ്ജലി ഗോയൽ നിർദ്ദേശിച്ചു. വൃക്കമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ലാലു പ്രസാദ് വീൽചെയറിലാണ് കോടതിയിലെത്തിയത്.
ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന 2004-09 കാലയളവിൽ റെയിൽവേ ജോലിക്ക് പകരമായി ഭൂമി വാങ്ങി വൻ അഴിമതി നടത്തിയെന്നാണ് സി.ബി.ഐ. ആരോപണം. 2022 ഒക്ടോബറിലാണ് ലാലുവും കുടുംബാംഗങ്ങളും അടക്കം 16 പേർക്കെതിരെ സി.ബി.ഐ. കുറ്രപത്രം സമർപ്പിച്ചത്.
കേസിൽ ഇ.ഡി. അന്വേഷണം നടക്കുകയാണ്. ബീഹാറിലും ഡൽഹിയിലും മുംബയിലുമായി നടത്തിയ റെയ്ഡിൽ ലാലു പ്രസാദിന്റെ പെൺമക്കളുടെയും, മകനും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെയും വീടുകളിൽ നിന്ന് 70 ലക്ഷം രൂപയും ഒന്നരക്കിലോ സ്വർണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |