ന്യൂ ഡൽഹി : വൈവാഹിക മാനഭംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ മേയ് ഒൻപതിന് വിശദമായ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.
വാദത്തിന് തയ്യാറാണെന്ന് ഹർജിക്കാരുടെ അഭിഭാഷക ഇന്ദിര ജയ്സിംഗും, കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌തയും അറിയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് തീയതി നിശ്ചയിച്ചത്. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസ്‌മാരായ പി.എസ്. നരസിംഹയും ജെ. ബി. പർദിവാലയും ഉൾപ്പെട്ട ബെഞ്ചാവും വാദം കേൾക്കുക.
വൈവാഹിക മാനഭംഗക്കുറ്റത്തിൽ നിന്ന് ഭർത്താവിനെ ഒഴിവാക്കുന്ന, ഇന്ത്യൻ ശിക്ഷാനിയമം 375ാം വകുപ്പിന്റെ അനുബന്ധ വ്യവസ്ഥയെയാണ് ഹർജികളിൽ ചോദ്യം ചെയ്യുന്നത്.
വിഷയത്തിൽ ഡൽഹി ഹൈക്കോടതി രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്ധറും വ്യവസ്ഥയ്‌ക്ക് ഭരണഘടനാ സാധുതയുണ്ടെന്ന് ജസ്റ്റിസ് സി. ഹരിശങ്കറും വിധിച്ചു. ഭിന്നവിധിയായതിനാൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി ഹർജിക്കാർക്ക് അനുമതി നൽകിയിരുന്നു. ഈ അപ്പീൽ ഉൾപ്പെടെ നാലിനം ഹജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
വൈവാഹിക മാനഭംഗക്കുറ്റത്തിൽ നിന്ന് ഭർത്താവിനെ ഒഴിവാക്കുന്നതിനെതിരായ പൊതുതാത്പര്യ ഹർജികളും
ഭർത്താവിനെതിരെ മാനഭംഗക്കുറ്റം നിലനിൽക്കുമെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരായ അപ്പീലും കേസിൽ ഇടപെട്ടുകൊണ്ടുള്ള ഹർജികളുമാണ് മറ്റുള്ളവ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |