
ബംഗളൂരു: വിമാനം പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ യാത്രക്കാരനുണ്ടായ ദേഹാസ്വാസ്ഥ്യം കൃത്യസമയത്ത് ഇടപെട്ട് പരിഹരിച്ച് ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരും പൈലറ്റും. ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട 6E 840 എന്ന വിമാനത്തിലായിരുന്നു സംഭവം. കൃത്യസമയത്ത് സഹായത്തിനെത്തിയ വിമാനത്തിലെ ഡോക്ടറും ജീവനക്കാരും യാത്രക്കാരന് തുണയാവുകയായിരുന്നു.
വിമാനം റൺവേയിലേക്ക് നീങ്ങാൻ തയ്യാറെടുക്കവെയാണ് ഒരു യുവാവിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സാഹചര്യം തിരിച്ചറിഞ്ഞ ക്യാബിൻ ക്രൂ ഉടൻ തന്നെ വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറുടെ സഹായം തേടി. തുടർന്ന് പൈലറ്റും ക്രൂവും വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് ഒഴിവാക്കി യാത്രക്കാരനെ വിമാനത്താവളത്തിൽ കാത്തുനിന്ന ആംബുലൻസിലേക്ക് സുരക്ഷിതമായി മാറ്റുകയും ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന ഷൈലി എന്ന യാത്രക്കാരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സംഭവം ശ്രദ്ധേയമായത്. ജീവനക്കാരുടെ ആത്മസംയമനത്തെയും കാര്യക്ഷമതയെയും യാത്രക്കാരി പ്രശംസിച്ചു. അടിയന്തര സാഹചര്യം മൂലം യാത്ര വൈകിയിട്ടും വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ കാണിച്ച ക്ഷമ ഏറെ ഹൃദ്യമായിരുന്നുവെന്നും ഷൈലി കുറിച്ചു. ചികിത്സയ്ക്ക് ശേഷം അതേദിവസം തന്നെ യുവാവ് ആശുപത്രി വിട്ടതായി ഗ്രൗണ്ട് സ്റ്റാഫ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |