ന്യൂ ഡൽഹി: ജമ്മു കാശ്‌മീർ മണ്ഡല പുനർനിർണയത്തിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയിൽ നിന്ന് ആശ്വാസ വിധി. പുനർനിർണയം ചോദ്യം ചെയ്‌ത ഹർജികൾ ജസ്റ്റി. എസ്.കെ. കൗൾ അദ്ധ്യക്ഷനായ ബെഞ്ച് തള്ളി. ജമ്മുകാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തടസം കൂടി ഇതോടെ നീങ്ങി.
പുനർനിർണയം സംബന്ധിച്ച കേന്ദ്ര നീതിന്യായ-നിയമ മന്ത്രാലയത്തിന്റെ വിജ്ഞാപനം ചോദ്യം ചെയ്‌ത് ശ്രീനഗർ സ്വദേശികളായ ഹാജി അബ്‌ദുൾ ഗനി ഖാൻ, മുഹമ്മദ് അയൂബ് മട്ടു എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
2020 മാർച്ചിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ റിട്ട.സുപ്രീംകോടതി ജഡ്‌ജി രഞ്‌ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ പുനർനിർണയ നടപടികൾക്കായി കമ്മിഷനെ നിയോഗിച്ചിരുന്നു. ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രമാണ് മണ്ഡല പുനർനിർണയത്തിനുളള അധികാരമെന്നാണ് ഹർജിക്കാരുടെ വാദം. ഇത് ശക്തമായി എതിർത്ത കേന്ദ്രസർക്കാർ, പുനർനിർണയത്തിന് പ്രത്യേക കമ്മിഷന് അധികാരമുണ്ടെന്ന് വ്യക്തമാക്കി. ഈ വാദം അംഗീകരിച്ച് ഹർജികൾ തള്ളുകയായിരുന്നു.
ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജികൾ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണെന്നും ഈ വിധി ആ കേസിന് ബാധകമല്ലെന്നും ബെഞ്ച് വ്യക്തമാക്കി, മണ്ഡല പുനർനിർണയ കമ്മിഷനെ തുടക്കം മുതൽ എതിർക്കുകയാണെന്നും സുപ്രീംകോടതി വിധി പ്രസക്തമല്ലെന്നുമാണ് പി.ഡി.പി. നേതാവും ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്‌തി പ്രതികരിച്ചത്. ഹൃദയം തകർന്നിട്ടില്ലെന്നായിരുന്നു നാഷണൽ കോൺഫറൻസിന്റെ പ്രതികരണം. ഇന്ത്യൻ ഭരണഘടനയ്‌ക്ക് പുറത്തുളള കാര്യമല്ല ആവശ്യപ്പെടുന്നത്. അനുച്ഛേദം 370 എടുത്തുക്കളഞ്ഞ നടപടി ചോദ്യം ചെയ്‌ത ഹർജികൾ സുപ്രീംകോടതി പരിഗണിക്കുമ്പോൾ, അവിടെ പോരാടാനുളള ആയുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും നാഷണൽ കോൺഫറൻസ് വക്താവ് ഇമ്രാം നബി ദാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |