ന്യൂഡൽഹി: പാകിസ്ഥാനിലെ ലാഹോർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലുമായി (ബി.കെ.ഐ) ബന്ധമുള്ള ഹർവിന്ദർ സിംഗ് സന്ധു എന്ന റിണ്ടയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. പഞ്ചാബിലെ ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെ.ടി.എഫ്), ജമ്മു കാശ്‌മീർ ഗസ്‌നവി ഫോഴ്‌സ് (ജെ.കെ.ജി.എഫ്) എന്നിവയെ ഭീകര സംഘടനകളായും പ്രഖ്യാപിച്ചു.
2021ൽ പഞ്ചാബ് രഹസ്യ പൊലീസ് ആസ്ഥാനത്ത് നടന്ന ആക്രമണം ആസൂത്രണം ചെയ്‌തത് സന്ധു ആയിരുന്നു. വടക്കെ ഇന്ത്യയിൽ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്ത് കേസുകളിൽ പ്രതിയാണ്. മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് ഇയാൾ മരിച്ചതായി വാർത്ത വന്നെങ്കിലും ജീവനോടെയുണ്ടെന്നാണ് ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ച വിവരം.
ഇന്ത്യയുടെ അഖണ്ഡത, ഐക്യം, ദേശീയ സുരക്ഷ, പരമാധികാരം എന്നിവയെ വെല്ലുവിളിക്കും വിധം പഞ്ചാബിൽ കൊലപാതകങ്ങൾ അടക്കം ഭീകരപ്രവർത്തനം നടത്തിയതിനാണ് കെ.ടി.എഫിനെ ഭീകര സംഘടനായി പ്രഖ്യാപിച്ചത്. ലഷ്‌കറെ-തയ്ബ അടക്കമുള്ള ഭീകര സംഘടനകളിൽ പ്രവർത്തിച്ചവരെ ഉൾപ്പെടുത്തി ജമ്മുകാശ്‌മീരിൽ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം, മയക്കുമരുന്ന്-ആയുധക്കടത്ത്, ഭീകരാക്രമണങ്ങൾ എന്നിവയിൽ ജെ.കെ.ജി.എഫ് ഉൾപ്പെട്ടതായി കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |