റായ്‌പൂർ: പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം വ്യക്തമാകുന്നത് വരെ ചോദ്യങ്ങൾ തുടരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്ളീനറി സമ്മേളത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസിനെ മുന്നോട്ടു നയിക്കാൻ പ്രവർത്തകർ ചോരയും വിയർപ്പുമൊഴുക്കണമെന്നും രാഹുൽ ആഹ്വാനം ചെയ്‌തു.
പാർലമെന്റിൽ സർക്കാർ അദാനിയെ സംരക്ഷിക്കാൻ ശ്രമിച്ചു. അദാനിയെ ആക്രമിച്ചാൽ രാജ്യദ്രോഹിയാണെന്ന് പറയുന്നു. അദാനി വലിയ രാജ്യസ്നേഹിയായി. മന്ത്രിമാരും ബി.ജെ.പിയും സംരക്ഷിക്കാൻ അദാനിയിൽ എന്താണുള്ളത്. ഇന്ത്യയിലേക്ക് ആയിരക്കണക്കിന് കോടി രൂപ അയക്കുന്ന ആ ഷെൽ കമ്പനി ആരുടേതാണ്. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ആശങ്കകൾ അടക്കം പരിശോധിക്കാൻ സംയുക്ത പാർലമെന്ററി പാർട്ടി എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല. അദാനിയും മോദിജിയും ഒന്നാണ്. തമ്മിൽ ബന്ധമില്ലെന്ന് പ്രധാനമന്ത്രി എന്തുകൊണ്ട് പറഞ്ഞില്ല. രാജ്യത്തിന്റെ മുഴുവൻ സമ്പത്തും ഒരാളിലേക്ക് പോകുന്നു. വിമാനത്താവളം, തുറമുഖം, പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങൾ,സംഭരണം,കാർഷിക സംഭരണം, ഹിമാചൽ പ്രദേശിലെയും കാശ്മീരിലെയും ആപ്പിൾ തുടങ്ങി എല്ലാം ഒരാളുടെ കൈകളിലേക്ക് പോകുന്നു,
സത്യം പുറത്തുവരുന്നത് വരെ ചോദിക്കും. ആർ.എസ്.എസും ബി.ജെ.പിയും അധികാരത്തിനായി ആരുടെ മുമ്പിലും തലകുനിക്കും. ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ അദാനി വഴി ചരിത്രം ആവർത്തിക്കുന്നു. പക്ഷേ രാജ്യത്തിനെതിരെ പ്രവർത്തിച്ചാൽ കോൺഗ്രസ് പാർട്ടി പോരാടുമെന്നും രാഹുൽ പറഞ്ഞു.
1977ൽ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ആറുവയസുള്ളപ്പോൾ വീട് ഒഴിയേണ്ടി വന്ന കാര്യം രാഹുൽ വിവരിച്ചു. 52 വർഷമായി തനിക്ക് ഡൽഹിയിൽ സ്വന്തമായി വീടില്ലെന്നും അദ്ദേഹം പറഞ്ഞു. അലഹബാദിലെ കുടുംബവീടും ൽഹി 12 തുഗ്ലക്ക് ലെയ്നിലെ വീടും സ്വന്തമല്ല.
ഭാരത് ജോഡോ യാത്രയ്‌ക്കിടെയുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.
കേരളത്തിൽ വള്ളത്തിൽ കയറി തുഴയുമ്പോൾ കാലിൽ കഠിനമായ വേദന ഉണ്ടായിരുന്നു. പുഞ്ചിരിയാണ് നിങ്ങൾ കണ്ടതെങ്കിലും ഹൃദയത്തിൽ ഞാൻ കരയുകയായിരുന്നു, യാത്ര തുടങ്ങിയതോടെ അഹങ്കാരവും അഭിമാനവും അപ്രത്യക്ഷമായെന്നും രാഹുൽ പറഞ്ഞു.
ജമ്മുകാശ്‌മീരിൽ യാത്രയ്‌ക്ക് അപ്രതീക്ഷിതമായ പിന്തുണ ലഭിച്ചു. 2000 പേരെ പ്രതീക്ഷിച്ച സ്ഥലത്ത് 40,000 പേരെ കണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ആശങ്കയിലായി. ആയിരക്കണക്കിന് ആളുകൾ ത്രിവർണ പതാക ഉയർത്തി. ലക്ഷക്കണക്കിന് ആളുകൾ ത്രിവർണ പതാകയേന്തുന്നതും 20ഓളം ബി.ജെ.പി പ്രവർത്തകർക്കൊപ്പം ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തുന്നതും തമ്മിലുള്ള വ്യത്യാസം പ്രധാനമന്ത്രിക്ക് മനസിലായിട്ടില്ല. കാശ്മീരിലെ യുവാക്കളുടെ ഹൃദയങ്ങളിൽ നിന്നുയർന്ന പതാകയായിരുന്നു അതെന്നും രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |