ന്യൂഡൽഹി: ജമ്മു കാശ്‌മീരിലെ പുൽവാമയിൽ ഭീകരർ കശ്‌മീരി പണ്ഡിറ്റിനെ വെടിവച്ചു കൊന്നു. ബാങ്ക് എ.ടി.എമ്മിലെ സുരക്ഷ ജീവനക്കാരനായിരുന്ന സഞ്ജയ് ശർമ(40)യാണ് കൊല്ലപ്പെട്ടത്.ഇന്നലെ രാവിലെ 11 മണിയ്ക്കായിരുന്നു ആക്രമണം.
സാധനങ്ങൾ വാങ്ങാൻ പോകുകയായിരുന്ന സഞ്ജയ് ശർമയ്ക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഭീകരരെ പിടികൂടാനുളള തെരച്ചിൽ ഊർജ്ജിതമാക്കിയെന്ന് ദക്ഷിണ കാശ്‌മീർ ഡി.ഐ.ജി. റായിസ് മുഹമ്മദ് ഭട്ട് അറിയിച്ചു. മേഖലയിൽ സുരക്ഷാ സന്നാഹം ശക്തമാണെന്നും ആക്രമണമുണ്ടായ സാഹചര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് പിന്നാലെ കാശ്‌മീരി പണ്ഡിറ്റ് സംഘർഷ് സമിതി കേന്ദ്ര സർക്കാരിനും ലെഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹക്കുമെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. 75 ലക്ഷം കാശ്‌മീരികളെ കൈകാര്യം ചെയ്യാൻ സർക്കാരിനോ ബി.ജെ.പിക്കോ കഴിയുന്നില്ലെന്നും പണ്ഡിറ്റുകൾ പട്ടികളെ പോലെ കൊല്ലപ്പെടുകയാണെന്നും സമിതി ട്വീറ്റ് ചെയ്‌തു. ലോകത്ത് കാശ്‌മീരി പണ്ഡിറ്റുകൾക്ക് ഏറ്റവും അപകടകരമായ സ്ഥലം കാശ്‌മീരാണെന്നുള്ള വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ലെഫ്‌റ്റനന്റ് ഗവർണറുടെയും ഓഫീസ് സെൻസർ ചെയ്യുകയാണെന്നും സമിതി ആരോപിച്ചു.
പി.ഡി.പി. നേതാവും ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്‌ബൂബ മുഫ്‌തിയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ളയും കൊലപാതകത്തിൽ അപലപിച്ചു. കാശ്‌മീരിലെ ന്യൂനപക്ഷ വിഭാഗത്തെ സംരക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയമാണെന്ന് മെഹ്‌ബൂബ മുഫ്‌തി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |