ന്യൂഡൽഹി: ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി20 കൂട്ടായ്‌മയ്‌ക്കു കീഴിലെ വിദേശകാര്യ മന്ത്രിമാരുടെ നിർണായക സമ്മേളനത്തിന് ഇന്ന് ഡൽഹി വേദിയാകും.
ഭീകരത, മയക്കുമരുന്ന്, ബഹുരാഷ്ട്രവാദം, ഭക്ഷണം, ഊർജം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് അടക്കമുള്ള പ്രമുഖർ പങ്കെടുക്കും.
ബംഗളൂരുവിൽ കഴിഞ്ഞയാഴ്‌ച നടന്ന ധനകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് ശേഷം ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന രണ്ടാമത്തെ പ്രധാന മന്ത്രിതല യോഗമാണിതെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. ന്യൂഡൽഹി രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്ററാണ് വേദി.
യു.കെ, യു.എസ്, ചൈന, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ഇൻഡോനേഷ്യ, ഇറ്റലി, മെക്സിക്കോ, ദക്ഷിണ കൊറിയ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി തുടങ്ങി 40 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 13 അന്താരാഷ്ട്ര സംഘടനകളും ഉണ്ടാകും. ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതർലാൻഡ്സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്പെയിൻ, യു.എ.ഇ എന്നിവ പ്രത്യേക ക്ഷണിതാക്കളാണ്.
സമ്മേളനത്തിനെത്തിയ യു.കെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി,
മെക്സിക്കൻ വിദേശകാര്യ മന്ത്രി മാർസെലോ എബ്രാർഡ് കാസൗബോൺ,
നൈജീരിയൻ വിദേശകാര്യ മന്ത്രി ജെഫ്രി ഒനിയേമ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, അർജന്റീനൻ വിദേശകാര്യ മന്ത്രി സാന്റിയാഗോ കഫീറോ
നെതർലൻഡ്‌സ് വിദേശകാര്യ മന്ത്രി വോപ്‌കെ ഹോക്‌സ്‌ട്ര തുടങ്ങിയ വിശിഷ്‌ടാതിഥികൾക്ക് എസ്. ജയശങ്കർ ഇന്നലെ രാത്രി അത്താഴ വിരുന്നൊരുക്കി.
ഇന്ന് നടക്കുന്ന ആദ്യ സെഷനിൽ ബഹുരാഷ്ട്രവാദം, ഭക്ഷണം, ഊർജം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും രണ്ടാമത്തെ സെഷനിൽ ഭീകരത, മയക്കുമരുന്ന് ഭീഷണികളും ആഗോള നൈപുണ്യ മാപ്പിംഗ്, ആഗോള ടാലന്റ് തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ജപ്പാൻ വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷിക്ക് പകരം ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കെൻജി യമദയാണ് പങ്കെടുക്കുന്നത്.
യുക്രെയിൻ സംഘർഷം ചർച്ചയാകും
വിദേശകാര്യ മന്ത്രിമാരുടെ ജി20 സമ്മേളനത്തിൽ റഷ്യ-യുക്രെയിൻ സംഘർഷം ഒരു പ്രധാന ചർച്ചാവിഷയമാകുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതാണ് ഇന്ത്യയുടെ നിലപാട്. സംഭാഷണവും നയതന്ത്രവുമാണ് മുന്നോട്ടുള്ള വഴി. അതെങ്ങനെ വേണമെന്ന് വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്യണം.
റഷ്യ-യുക്രെയിൻ സംഘർഷം ലോകത്ത് സൃഷ്ടിക്കുന്ന സാമ്പത്തിക, വികസന ആഘാതവും ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |