ന്യൂഡൽഹി: അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ എണ്ണം സംബന്ധിച്ചുള്ള വസ്തുതാ റിപ്പോർട്ടുതേടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. 2022 മാർച്ചിൽ ദേശീയോദ്യാനത്തിലും കടുവാസങ്കേതത്തിലും നടത്തിയ കാണ്ടാമൃഗങ്ങളുടെ കണക്കെടുപ്പിൽ അപാകതയുണ്ടെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകനായ രോഹിത് ചൗധരി മന്ത്രാലയത്തെ സമീപിച്ചതിനുപിന്നാലെയാണ് നടപടി.
തനിക്ക് വിവരാവകാശംവഴി ലഭിച്ച രേഖകളിൽ, കാണ്ടാമൃഗങ്ങളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയതാണെന്നാണ് രോഹിതിന്റെ വാദം. ആകെ 889.51 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ദേശീയോദ്യാനത്തിലെ 84 മേഖലകളിലാണ് കണക്കെടുപ്പ് നടത്താറുള്ളത്. 2018-ലെ കണക്കെടുപ്പുപ്രകാരം, കാണ്ടാമൃഗങ്ങളുടെ എണ്ണം 2413. എന്നാൽ, 2022-ലെ കണക്കെടുപ്പുപ്രകാരം 2613 കാണ്ടാമൃഗങ്ങളുണ്ടെന്നാണ് കണക്ക്. ആ കണക്കെടുപ്പ് ക്രമരഹിതമാണെന്നും കാണ്ടാമൃഗങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടെന്നുകാണിക്കാനായി 2022-ൽ സാംപിൾ സർവേ മാത്രമാണ് നടത്തിയതെന്നും പരാതിക്കാരൻ ആരോപിച്ചു.
എന്നാൽ, അസം സംസ്ഥാന വനംവകുപ്പും കാസിരംഗ അധികൃതരും ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. ദേശീയോദ്യാനത്തിലെ കാണ്ടാമൃഗത്തിന്റെ ശരാശരി വാർഷികവളർച്ച 2.7 ശതമാനമാണ്. ആരോപണങ്ങൾ വസ്തുതാപരമല്ലെന്നും കാസിരംഗയുടെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും സംസ്ഥാന വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തി.
# ദേശീയോദ്യാനത്തിന്റെ വിസ്തൃതി: 889.51 ചതുരശ്രകിലോമീറ്റർ
# സാധാരണ കണക്കെടുപ്പ് നടത്താറുള്ളത് : 84 മേഖലകളിൽ
കണക്കുകൾ ഇങ്ങനെ
2018-ലെ കണക്കെടുപ്പുപ്രകാരം - 2413 കാണ്ടാമൃഗങ്ങൾ
2022-ലെ കണക്കെടുപ്പുപ്രകാരം - 2613 കാണ്ടാമൃഗങ്ങൾ
കാണ്ടാമൃഗത്തിന്റെ ശരാശരി വാർഷിക വളർച്ച 2.7 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |