ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്രസമിതി അദ്ധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതയ്‌ക്ക് ഇ.ഡി. സമൻസ് അയച്ചതോടെ മോദിസർക്കാരിന്റെ രാഷ്ട്രീയ പ്രതികാരമെന്ന ആരോപണം ശക്തമായി.
ഡൽഹിയിലെ ഇ.ഡി. ഓഫീസിൽ ഇന്ന് ഹാജരാകാൻ കവിതയ്‌ക്ക് സമൻസ് കൈമാറിയെങ്കിലും, മറ്റൊരു ദിവസത്തേക്ക് ചോദ്യം ചെയ്യൽ മാറ്റണമെന്ന് കവിത ആവശ്യപ്പെട്ടു. കസ്റ്റഡിയിലുളള മലയാളി വ്യവസായി അരുൺ രാമചന്ദ്രപിളളയ്‌ക്കൊപ്പം ഇരുത്തി കളളപ്പണം വെളുപ്പിക്കലിൽ ഉൾപ്പെടെ കവിതയെ ചോദ്യം ചെയ്യാനാണ് പദ്ധതി. ഇതിനായി ചോദ്യാവലി ഇ.ഡി. തയാറാക്കിയിട്ടുണ്ട്. അരുണിന്റെ കസ്റ്റഡി തീരുന്ന 13ന് മുൻപ് ചോദ്യം ചെയ്യാനാണ് ശ്രമം. സഹകരിച്ചില്ലെങ്കിൽ കവിതയെ അറസ്റ്ര് ചെയ്തേക്കും.
ഡൽഹിയിലെ മദ്യനയ യോഗങ്ങളിൽ മദ്യവ്യവസായികളുടെ തെക്കൻ ലോബിയുടെ പ്രതിനിധി ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അരുൺ രാമചന്ദ്രപിളളയായിരുന്നു. കവിതയ്‌ക്ക് ബന്ധമുണ്ടെന്ന് ആരോപണമുളള ഇൻഡോ സ്‌പിരിറ്റ് കമ്പനിയിൽ അരുണിന് 32.5 ശതമാനവും കവിതയ്‌ക്ക് 65 ശതമാനവും നിക്ഷേപമുണ്ടെന്നാണ് ഇ.ഡി വാദം. കോഴയുടെ വിവരങ്ങൾ അരുണിൽ നിന്ന് ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.
കേന്ദ്രത്തെ കടന്നാക്രമിച്ച്
കവിതയും ബി.ആർ.എസും
കവിതയ്‌ക്കുളള സമൻസ് കെ.സി.ആറിനെയും ബി.ആർ.എസ്. പാർട്ടിയെയും സമ്മർദ്ദത്തിലാക്കി. കേന്ദ്രം ഭീഷണിപ്പെടുത്തുകയാണെന്ന് കവിത വിമർശിച്ചു. അന്വേഷണ ഏജൻസികളുമായി സഹകരിക്കുമെന്നും അവർ പറഞ്ഞു.
വനിതാ സംവരണ ബിൽ പാർലമെന്റ് പാസാക്കണമെന്ന് ആവശ്യപ്പെട്ട് കവിതയുടെ ഭാരത് ജാഗ്രതി ഫൗണ്ടേഷനും, പ്രതിപക്ഷ പാർട്ടികളും, വനിതാ സംഘടനകളും ജന്തർ മന്തറിൽ നാളെ ഉപവാസം നടത്തും.
വെറുതെ വിടില്ലെന്ന് ബി.ജെ.പി
തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഈവർഷം നടക്കാനിരിക്കേ വിഷയം സജീവമായി നിർത്തുകയാണ് ബി.ജെ.പി. മദ്യനയക്കേസിൽ ഉൾപ്പെട്ട ഒരാളെയും വെറുതെവിടില്ലെന്നും കവിതയുടെ വിക്കറ്റ് വീണെന്നും, ബി.ആർ.എസിലെ കൂടുതൽ പേർ ഔട്ടാകുമെന്നും ബി.ജെ.പി. തെലങ്കാന അദ്ധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാർ പറഞ്ഞു.
സിസോദിയ കൊല്ലപ്പെടാമെന്ന് ആം ആദ്മി
ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ തീഹാർ ജയിലിൽ കൊലപ്പെടുത്തുമെന്ന് ആശങ്കയുണ്ടെന്ന് ആം ആദ്മി നേതാക്കളായ സഞ്ജയ് സിംഗ് എം.പിയും, സൗരഭ് ഭരദ്വാജ് എം.എൽ.എയും. സിസോദിയയുടെ തൊട്ടടുത്ത ബ്ലോക്കിൽ കൊടും ക്രിമിനലുകളാണെന്നും അവർ പറഞ്ഞു. എന്നാൽ, സുരക്ഷയ്‌ക്കായി പ്രത്യേക സെല്ലിലാണ് സിസോദിയയെ പാർപ്പിച്ചിരിക്കുന്നതെന്ന് ജയിൽ അധികൃതർ അറിയിച്ചു.
പൂജയും ധ്യാനവുമായി കേജ്‌രിവാൾ
സിസോദിയയുടെയും സത്യേന്ദർ ജെയിന്റെയും അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ഹോളി ആഘോഷിക്കാതെ, പൂജയും ധ്യാനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഇന്നലെ അദ്ദേഹം രാജ്ഘട്ടിൽ പ്രാർത്ഥിച്ചു. അതിനിടെ, സിസോദിയയെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |