ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തിനിടെ കേന്ദ്ര മന്ത്രിയുടെ വീടിന് നേരെ ആക്രമണം. മന്ത്രി രാജ്കുമാർ രഞ്ജൻ സിംഗിന്റെ ഇംഫാൽ ഈസ്റ്റിലുള്ള വീടാണ് ജനകൂട്ടം ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. സംഘർഷം അർദ്ധരാത്രി ഒരുമണി വരെ നീണ്ടു. അതോടെ അക്രമികൾക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർവാതകം പ്രയോഗിച്ചു. വീട് ആക്രമിച്ചത് രാഷ്ട്രീയ പ്രേരിതമാണന്ന് മന്ത്രി പ്രതികരിച്ചു. 400 ഓളം പേർ വരുന്ന ജനകൂട്ടമാണ് വീട് ആക്രമിച്ചതെന്ന് മന്ത്രിയുടെ സെക്രട്ടറി അറിയിച്ചു.
ബിഷ്ണപൂർ ജില്ലയിൽ ഉണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ പി.ഡബ്ല്യു. മന്ത്രി കോന്തൗജം ഗോവിന്ദസിന്റെ വീടും കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. പ്രദേശവാസികളെ അക്രമത്തിൽ നിന്ന് സംരക്ഷിക്കാൻ സർക്കാൻ ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു മന്ത്രിയുടെ ആക്രമണം. സ്ത്രീകൾ അടക്കമുള്ളവരാണ് മന്ത്രിയുടെ വീട് അക്രമിച്ചത്.
മെയ്തി വിഭാഗത്തെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തെതുടർന്ന് ഈ മാസം നാലോടെയാണ് മണിപ്പൂരിൽ ആദ്യം സംഘർഷമുണ്ടായത്. തുടർന്ന് കേന്ദ്ര സേനയിറങ്ങുകയും അക്രമികളെ നിയന്ത്രിക്കുകയും ചെയ്തു. രണ്ടാഴ്ചയോളം നീണ്ട സമാധാനത്തിന് ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ ഇതുവരെ 70ഓളം പേർക്കാണ് ജീവഹാനി സംഭവിച്ചത്. വിവിധ വിഭാഗക്കാരുടെ 2000ത്തോളം വീടുകൾ കത്തിനശിക്കുകയും ചെയ്തു.
സംഘർഷ ബാധിത പ്രദേശങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ വടക്കു - കിഴക്കൻ പ്രദേശത്ത് ഇന്നലെ ഇന്നലെ പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് 12 വരെ കർഫ്യൂവിൽ ഇളവ് നൽകി. അതേസമയം ബോക്സർ മേരി കോമിന്റെ സ്വദേശമായ ചുരാചന്ദ്പൂർ ജില്ലയിലെ കാങ്‌തേയ് ഗ്രാമം ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
അക്രമ ബാധിത പ്രദേശങ്ങൾ 38
സംസ്ഥാനത്തിലെ ജനങ്ങൾ സമാധാനം പാലിക്കണണെന്ന് മുഖ്യമന്ത്രി എൻ.ബീരേൻ സിംഗ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ 38 സ്ഥലങ്ങൾ അക്രമ ബാധിത പ്രദേശങ്ങളാണ്. ഇവിടെ 34000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും ബീരേൻ സിംഗ് പറഞ്ഞു. ജനപ്രതിനിധികളുടെ വീടുകൾ ആക്രമിക്കുന്നത് ജനങ്ങൾ അവസാനിപ്പിക്കണമെന്നും ബീരേൻ സിംഗ് ആവശ്യപ്പെട്ടു.
അമിത്ഷാ തിങ്കളാഴ്ചയെത്തും
മണിപ്പൂരിൽ വീണ്ടും കലാപം ഉണ്ടായ സാഹചര്യത്തിൽ തിങ്കളാഴ്ച കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത്ഷാ മണിപ്പൂർ സന്ദർശിക്കാനിരിക്കുകയാണ്. മൂന്ന് ദിവസത്തെ സന്ദർശനമാണ് അമിത്ഷാ തീരുമാനിച്ചിരിക്കുന്നത്. സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന ഇരുവിഭാഗങ്ങളിലെ ജനങ്ങളുമായി നേരിട്ട് സംസാരിച്ച് വിഷയത്തിൽ സമവായം ഉണ്ടാക്കാനാണ് സന്ദർശനം.
അസമിൽ റാലി, മോദിക്ക് കത്തെഴുതി
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അസമിലെ മണിപ്പൂരി യുത്ത് അസോസിയേഷന്റെയും മറ്റു നാല് സംഘടനകളുടെയും നേതൃത്വത്തിൽ സമാധാന റാലി നടത്തി. സംവരണ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഇവർ നരേന്ദ്രമോദിക്ക് കത്തയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |