ന്യൂഡൽഹി: അയോദ്ധ്യയിലെ രാംലല്ലയുടെ കിരീടവും ആടയാഭരണങ്ങളും നിർമ്മിച്ചത് ശതകോടികൾ വിലവരുന്ന സ്വർണം, വജ്രം, മരതകം, മാണിക്യം എന്നിവ ഉപയോഗിച്ച് . 18,567 വജ്രങ്ങളും 2,984 മാണിക്യങ്ങളും, 615 മരതകവും 439 അൺകട്ട് വജ്രങ്ങളും വിഗ്രഹത്തിലുണ്ട്. ആകെ 15 കിലോയിലേറെ സ്വർണമുണ്ട്. 1.7 കിലോ സ്വർണം കൊണ്ടാണ് കിരീടം തീർത്തത്.
ആഭരണങ്ങളുടെ രൂപകല്പനയും നിർമ്മാണവും നിർവഹിച്ചത് ലഖ്‌നൗ ഹർസഹൈമൽ ഷിയാംലാൽ ജുവലേഴ്സാണ്. രാമായണം ടിവി സീരിയൽ പ്രചോദനമായെന്ന് ഉടമ അങ്കുർ ആനന്ദ് പറഞ്ഞു. രൂപകല്പനയ്‌ക്ക് അദ്ധ്യാത്മ രാമായണം, വാൽമീകി രാമായണം, രാംചരിതമാനസ് തുടങ്ങിയ ഗ്രന്ഥങ്ങളും അടിസ്ഥാനമാക്കി. ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷ്യപ്പെടുത്തിയതാണ് രത്നക്കല്ലുകൾ. 132 പണിക്കാരാണ് ആഭരണ നിർമ്മാണത്തിലേർപ്പെട്ടത്.
കിരീടം: 1.700 ഗ്രാമിന്റെ 22 കാരറ്റ് സ്വർണ കിരീടത്തിൽ 75 കാരറ്റ് വജ്രങ്ങളും 135 കാരറ്റ് സാംബിയൻ മരതകങ്ങളും 262 കാരറ്റ് മാണിക്യങ്ങളും പതിച്ചിരിക്കുന്നു. മദ്ധ്യഭാഗത്ത് സൂര്യവംശത്തെ സൂചിപ്പിച്ച് സൂര്യന്റെ ചിത്രം. മയിലിനെയും കാണാം
തിലകം: സ്വർണ്ണത്തിൽ നിർമ്മിച്ച 16 ഗ്രാം ഭാരമുള്ള തിലകത്തിന്റെ മദ്ധ്യഭാഗത്ത് 3 കാരറ്റ് സ്വാഭാവിക വജ്രവും ചുറ്റിലും 10 കാരറ്റിന്റെ ചെറിയ വജ്രങ്ങളും. പുരികങ്ങൾക്ക് ഇടയിലുള്ള അജനചക്രത്തെ അലങ്കരിക്കാൻ പ്രകൃതിദത്ത ബർമീസ് മാണിക്യങ്ങൾ. പ്രഭാതത്തിലെ ആദ്യ സൂര്യകിരണങ്ങൾ പതിക്കുന്ന തരത്തിലാണ് തിലകത്തിന്റെ സ്ഥാനം
നെക്ളസ്: 500 ഗ്രാം സ്വർണം കൊണ്ട് നിർമ്മിച്ച നെക്ളസിൽ 50 കാരറ്റ് വജ്രങ്ങളും 150 കാരറ്റ് മാണിക്യവും 380 കാരറ്റ് മരതകവും. മദ്ധ്യഭാഗത്ത് സൂര്യവംശത്തിന്റെ ലോഗോ. ചുറ്റിലും മാണിക്യവും മരതകവും പതിച്ച പൂക്കൾ. ഒപ്പമുള്ള പഞ്ചദള നെക്ളസ് 550 കാരറ്റ് മരതകം, 80 കാരറ്റ് വജ്രങ്ങൾ 60 കാരറ്റ് പോൾക്കി എന്നിവ അടങ്ങിയത്. താമര, മുല്ല, പാരിജാതം, ചാമ്പ, തുളസി എന്നീ പുണ്യപുഷ്‌ങ്ങളും കാണാം
സ്വർണ ഒഢ്യാണം: 750 ഗ്രാം ഭാരം, 70 കാരറ്റ് വജ്രങ്ങളും 850 കാരറ്റ് മാണിക്യവും മരതകവും ഉൾക്കൊള്ളുന്നു. അമ്പ് നിർമ്മിച്ചത് 700 ഗ്രാം സ്വർണത്തിൽ. വജ്രങ്ങൾ പതിച്ചിട്ടുണ്ട്. കിലോകൾ തൂക്കമുള്ള വില്ലും സ്വർണമാണ്
ആടയാഭരണങ്ങൾ: 660 ഗ്രാം ഭാരമുള്ള 22 കാരറ്റ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച വിജയമാല. 22 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച 400ഗ്രാം ഭാരമുള്ള തോൾവള, കൈകളിൽ 100 കാരറ്റ് വജ്രങ്ങളും 320 കാരറ്റ് മാണിക്യവും മരതകവും പതിപ്പിച്ച 850 ഗ്രാം ഭാരമുള്ള വളകൾ, വജ്രങ്ങളും മാണിക്യങ്ങളും പതിപ്പിച്ച 400 ഗ്രാം ഭാരമുള്ള സ്വർണ കൊലുസുകൾ
11 കോടിയുടെ കിരീടം സമ്മാനിച്ച് രത്നവ്യാപാരി
അപൂർവ രത്നങ്ങളും റൂബിയും പതിച്ച സ്വർണക്കിരീടം രാംലല്ലയ്ക്ക് കാണിക്കവച്ച് ഗുജറാത്തിലെ രത്നവ്യാപാരി മുകേഷ് പട്ടേൽ. 11 കോടിയുടേതാണ് കിരീടം. ആറ് കിലോ തൂക്കമുണ്ട്. സൂററ്റിലെ ഗ്രീൻ ലാബ് ഡയമണ്ട് കമ്പനി ഉടമയാണ് മുകേഷ്. പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തിയ മുകേഷും കുടുംബവും ട്രസ്റ്റ് ഭാരവാഹികൾക്ക് കിരീടം കൈമാറി. രണ്ട് ജീവനക്കാരെ നേരത്തേ ക്ഷേത്രത്തിലെത്തിച്ച് വിഗ്രഹത്തിന്റെ അളവ് എടുത്തിരുന്നെന്ന് മുകേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |