ക്വാലാലംപ്പൂർ: തങ്ങളിൽ നിന്ന് പാം ഓയിൽ വാങ്ങുന്ന പ്രധാന വ്യാപാര പങ്കാളികളായ രാജ്യങ്ങൾക്ക് ഒറാങ്ങ്ഊട്ടാനുകളെ സമ്മാനമായി നൽകാൻ ആലോചിക്കുന്നതായി മലേഷ്യ. വൻകുരങ്ങുകളുടെ കുടുംബത്തിൽപ്പെട്ട ഒറാങ്ങ്ഊട്ടാൻ ഇൻഡോനേഷ്യയിലെയും മലേഷ്യയിലെയും നിത്യഹരിത വനങ്ങളിൽ മാത്രമാണുള്ളത്.
ചൈനയുടെ ' പാണ്ട നയതന്ത്ര'ത്തിന്റെ മാതൃകയിലാണ് ' ഒറാങ്ങ്ഊട്ടാൻ നയതന്ത്ര'ത്തിന് പദ്ധതിയിടുന്നതെന്നും പങ്കാളികളായ രാജ്യങ്ങൾക്കിടെയിൽ ഊഷ്മളമായ ബന്ധം ഇതിലൂടെ സ്ഥാപിക്കാമെന്ന് കരുതുന്നതായും സർക്കാർ കണക്കുകൂട്ടുന്നു. അതേ സമയം, ഒറാങ്ങ്ഊട്ടാനെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സംരക്ഷിക്കുന്നതിനാണ് ശ്രദ്ധ നൽകേണ്ടതെന്ന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ( ഡബ്ല്യു.ഡബ്ല്യു.എഫ് ) പ്രതികരിച്ചു.
വേട്ടയാടലും വനനശീകരണവും മൂലം വംശനാശഭീഷണി നേരിടുന്ന സ്പീഷീസാണ് ഒറാങ്ങ്ഊട്ടാൻ. പാം ഓയിൽ പ്ലാന്റേഷനായി ഇവയുടെ ആവാസ വ്യവസ്ഥ വൻതോതിൽ ഇല്ലാതാക്കപ്പെട്ടു.
' കാടിന്റെ മനുഷ്യൻ ' എന്നാണ് ഒറാങ്ങ്ഊട്ടാൻ എന്ന പേര് അർത്ഥമാക്കുന്നത്. ഏകദേശം 1,05,000 ഒറാങ്ങ്ഊട്ടാനുകൾ മലേഷ്യയുടെ ഭാഗമായ ബോർണിയോ ദ്വീപിലും ആയിരക്കണക്കിന് എണ്ണം സുമാത്രയിലും ജീവിക്കുന്നു.
പാണ്ട നയതന്ത്രം
ചൈനയിൽ മാത്രം കാണപ്പെടുന്ന പാണ്ടകളെ മറ്റ് രാജ്യങ്ങൾക്ക് നൽകുന്ന രീതിയാണ് ' പാണ്ട നയതന്ത്രം' . 1941 മുതൽ 1984 വരെ ചൈനീസ് സർക്കാർ പാണ്ടകളെ മറ്റ് രാജ്യങ്ങൾക്ക് സമ്മാനമായി നൽകിയിരുന്നു. 1984ന് ശേഷം സമ്മാനത്തിന് പകരം നിശ്ചിത കാലയളവിലേക്ക് പാട്ടത്തിന് നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |