ഹാനോയ്: തെക്കൻ വിയറ്റ്‌നാമിൽ 560 പേർക്ക് ഭക്ഷ്യ വിഷബാധ. രണ്ട് കുട്ടികളടക്കം 12 പേരുടെ നില ഗുരുതരമാണ്. 200 പേർ ഇതുവരെ ആശുപത്രിവിട്ടു.
ഡോംഗ് നായ് പ്രവിശ്യയിൽ ലോഗ് ഖാൻ സിറ്റിയിലെ ഒരു ബേക്കറിയിൽ നിന്ന് ഏപ്രിൽ 30ന് വാങ്ങിയ ബാൻ മീ സാൻവിച്ചാണ് ഇവരിൽ ഭക്ഷ്യ വിഷബാധ സൃഷ്ടിച്ചതെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചു.
ഗുരുതരാവസ്ഥയിലുള്ളവരുടെ രക്ത പരിശോധനയിൽ ഇ. കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. സാൻവിച്ച് സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചു.
ബേക്കറി താത്കാലികമായി പൂട്ടി. കടുത്ത ചൂട് മൂലം സാൻവിച്ച് കേടായിക്കാണാം എന്നാണ് നിഗമനം. ബേക്കറി ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. പ്രതിദിനം 1,100 സാൻവിച്ചുകൾ വരെ ഇവിടെ വിറ്റിരുന്നു.
ഫ്രഞ്ച് സാൻവിച്ചായ ബാഗെറ്റുമായി സാമ്യമുള്ള ബാൻ മീയിൽ മാംസവും പച്ചക്കറികളും മയൊണൈസിലോ ചില്ലി സോസിലോ ചേർത്താണ് ഫില്ലിംഗ് തയാറാക്കുന്നത്. ബാൻ മീയിൽ നിന്ന് ഇതിന് മുമ്പും രാജ്യത്ത് നൂറുകണക്കിന് ആളുകൾക്ക് ഭക്ഷ്യ വിഷ ബാധ ഏറ്റിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |