ചെന്നൈ: സനാതനധർമ്മ പരാമർശത്തിൽ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന് ആശ്വാസം. ഉദയനിധി നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. മന്ത്രിക്കെതിരെ ക്വോ വാറന്റോ പുറപ്പെടുവിക്കണമെന്ന ആവശ്യം തള്ളി.
ഉദയനിധിയ്ക്കും രണ്ട് ഡി.എം.കെ നേതാക്കൾക്കും എതിരെ ഹിന്ദു മുന്നണി ഭാരവാഹികളാണ് ഹർജി സമർപ്പിച്ചത്. പരാമർശം തെറ്റാണെങ്കിലും അദ്ദേഹത്തെ ഒരു കോടതിയും കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉന്നതപദവികൾ വഹിക്കുന്ന നേതാക്കൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്ന് ജസ്റ്റിസ് അനിത സുമന്ത് നിരീക്ഷിച്ചു. ഡി.എം.കെ നേതാവ് ചരിത്ര സംഭവങ്ങൾ പരിശോധിക്കണം. സമൂഹത്തിൽ ഭിന്നത വളർത്തുന്ന തരത്തിൽ പരാമർശങ്ങളുണ്ടാകരുത്. ഭരണഘടനാപരമായ കൽപ്പനയുടെ ലംഘനമാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സനാതനധർമ്മത്തിലെ ജാതി വ്യവസ്ഥയ്‌ക്കെതിരെയാണ് സംസാരിച്ചതെന്നും ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള വ്യവസ്ഥകൾ പാർലമെന്റിനു മാത്രമേ തീരുമാനിക്കാനാകു എന്നുമാണ് ഉദയനിധി വാദിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാദ പരാമർശം നടത്തിയത്. സനാതനധർമ്മം മലേറിയയും ഡെങ്കിയും പോലെ നിർമാർജ്ജനം ചെയ്യപ്പെടണമെന്നായിരുന്നു പരാമർശം. ഇത് വൻ വിവാദമാണ് ഉണ്ടാക്കിയത്.
ഉദയനിധി പരാമർശം നട്തതുമ്പോൾ വേദിയിലുണ്ടായിരുന്ന മന്ത്രി പി.കെ. ശേഖർ, പരാമർശത്തെ അനുകൂലിച്ച എം.പി എ. രാജ എന്നിവർക്കെതിരെയായിരുന്നു ഹർജി.
അതേസമയം ഉദയനിധി അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ദുരുപയോഗം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞിരുന്നു. ഉദയനിധി സാധാരണപൗരനല്ല, മന്ത്രിയാണെന്നും ഒരു പ്രസ്താവനയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ആറ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ ഒന്നായി പരിഗണിക്കണമെന്ന ഉദയനിധിയുടെ ആവശ്യം പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വിമർശനം ഉന്നയിച്ചത്. തമിഴ്നാടിന് പുറമെ ഉത്തർപ്രദേശ്, കശ്മീർ, മഹാരാഷ്ട്ര, ബിഹാർ, കർണാടകം എന്നിവിടങ്ങളിലും ഉദയനിധിയുടെപേരിൽ കേസുണ്ട്.
അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗം ചെയ്തിട്ട് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം സ്ഥാപിക്കാനാണ് ഉദയനിധി ശ്രമിക്കുന്നതെന്ന് കോടതി വിമർശിച്ചു. എന്നാൽ, ഒരേ കേസിൽ ആറ് സംസ്ഥാനങ്ങളിലെ കോടതിയിൽ പോകേണ്ടിവരുന്നത് വിചാരണയില്ലാതെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നാണ് ഉദയനിധിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിംഘ്!*!വി പറഞ്ഞത്. ഉദയനിധിയുടെ പരാമർശത്തെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |