ന്യൂഡൽഹി : ജയിലിൽ ഇരുന്ന് ഭരണം നടത്തുമെന്ന് കേജ്‌രിവാളും ആം ആദ്മി പാർട്ടിയും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രായോഗികതലത്തിൽ ഡൽഹിക്ക് പുതിയ മുഖ്യമന്ത്രി വരാൻ സാദ്ധ്യതയുണ്ട്. ഭരണഘടനാ പ്രതിസന്ധി അനുവദിക്കില്ലെന്ന് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന വ്യക്തമാക്കിയിട്ടുണ്ട്. കേജ്‌രിവാളിന്റെ ജയിലിൽ നിന്നുള്ള ഭരണത്തട് ബി.ജെ.പിക്ക് കടുത്ത എതിർപ്പുണ്ട്. അതേസമയം, വരുംദിവസങ്ങളിൽ സി.ബി.ഐയും മദ്യനയക്കേസിൽ കേജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്.
സഹകരിക്കുന്നില്ല
മദ്യനയക്കേസിലെ ഇടനിലക്കാരനെന്ന് ആരോപണമുള്ള വിജയ് നായരെ കുറിച്ചുള്ള ചോദ്യങ്ങളിൽ ഉൾപ്പെടെ കേജ്‌രിവാൾ സഹകരിക്കുന്നില്ലെന്ന് ഇ.ഡി ഇന്നലെ കോടതിയെ അറിയിച്ചു. അതിനാലാണ് തങ്ങളുടെ കസ്റ്റഡിയിൽ വേണ്ടെന്നും, ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനും ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കി. പാർട്ടിയുടെ മാദ്ധ്യമവിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന വിജയ് നായർ എന്തിനാണ് കൂട്ടുപ്രതികളുമായി പത്തിലേറെ തവണ കൂടിക്കാഴ്ച്ച നടത്തിയതെന്ന ചോദ്യത്തിനും ഉത്തരമില്ല. മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരോടാണ് വിജയ് നായർ റിപ്പോർട്ട് ചെയ്യുന്നതെന്ന് കേജ്‌രിവാൾ പറയുന്നു. മൊബൈൽ ഫോൺ നൽകുന്നില്ല. ഡിജിറ്റൽ ഉപകരണങ്ങളുടെ പാസ് വേഡ് കൈമാറുന്നില്ലെന്നും ഇ.ഡി പരാതിപ്പെട്ടു.
ഇന്ന് സ്ഫോടനാത്മക വെളിപ്പെടുത്തലെന്ന് അതിഷി
ഇന്ന് രാവിലെ പത്തിന് സ്ഫോടനാത്മക വെളിപ്പെടുത്തൽ നടത്തുമെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി എക്സിൽ കുറിച്ചു. അതിഷിക്ക് നേരെയും കേന്ദ്രഏജൻസികളുടെ അന്വേഷണമുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണിത്. അതേസമയം, അതിഷിയെ ജയിലിലാക്കി ഭാര്യ സുനിതയെ ഡൽഹി മുഖ്യമന്ത്രിയാക്കാനാണ് കേജ്‌രിവാൾ ആഗ്രഹിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. വിജയ് നായർ, അതിഷിയോടാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് കേജ്‌രിവാൾ മൊഴി നൽകിയത് അതുകൊണ്ടാണെന്നും ദേശീയ വക്താവ് ആർ.പി. സിംഗ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |