ഷിരൂർ: മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം കാണാതായ കോഴിക്കോട് സ്വദേശിയായ അർജുനെ കണ്ടെത്തുന്നതിനുളള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗംഗാവലിപ്പുഴയിൽ നിന്ന് സിഗ്നൽ കിട്ടിയ നാലാമത്തെ സ്‌പോട്ടിലാണ് ഇപ്പോൾ ദൗത്യസംഘം പരിശോധന നടത്തുന്നത്. കുന്ദാപുരയിൽ നിന്നുളള പ്രാദേശിക മത്സ്യത്തൊഴിലാളികളും തെരച്ചിലിനായി എത്തിയിട്ടുണ്ട്.
സംഘത്തിന്റെ തലവൻ ഈശ്വർ മൽപെ നദിയിൽ മുങ്ങിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം തിരിച്ചുകയറുകയായിരുന്നു. തെരച്ചിലിനിടെ ഈശ്വർ മൽപെ കയർ പൊട്ടി ഒഴുകിപ്പോയെന്ന് കല്ല്യാശേരി എംഎൽഎ എം വിജിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു . മൂന്ന് തവണയാണ് നാവിക സേന ഈശ്വർ മൽപെയെ രക്ഷപ്പെടുത്തിയത്. തുടർന്നുളള രക്ഷാപ്രവർത്തനത്തിനായി ഈശ്വർ മൽപെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിവരികയാണ്.
അതേസമയം, ഗംഗാവലിപ്പുഴയുടെ അടിത്തട്ടിൽ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചതായി ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്നാണ് വിവരം. കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |