SignIn
Kerala Kaumudi Online
Tuesday, 21 May 2024 9.27 AM IST

ദേശീയ മോഹവുമായി വിദിശയിൽ വീണ്ടും ശിവ്‌രാജ് സിംഗ് ചൗഹാൻ

s

ന്യൂഡൽഹി: മധ്യപ്രദേശ് രാഷ്‌ട്രീയത്തിന്റെ സ്റ്റിയറിംഗ് ഏറ്റെടുത്തതിനാൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി പദം വഴിമാറിയ ചരിത്രമുണ്ട് ശിവ്‌രാജ് സിംഗ് ചൗഹാന്. 2005 മുതൽ 2023വരെ മുഖ്യമന്ത്രിയായി സംസ്ഥാനത്ത് ബി.ജെ.പിയെ ഉയരങ്ങളിലെത്തിച്ച അദ്ദേഹം ദേശീയ രാഷ്‌ട്രീയത്തിലേക്ക് മടങ്ങാൻ വീണ്ടും പ്രിയ മണ്ഡലമായ വിദിശയിൽ മത്സരിക്കയാണ്.

ഭരണവിരുദ്ധ വികാരം അതിജീവിക്കാൻ ബി.ജെ.പി മോഹൻ യാദവിനെ മുഖ്യമന്ത്രിയാക്കിയപ്പോൾ അതികായനായ ചൗഹാന് വിശ്രമമെന്നാണ് കരുതിയത്. എന്നാൽ രാഷ്‌ട്രീയ ജീവിതത്തിലെ അടുത്തഘട്ടമായി വിദിശയിൽ പാർട്ടി അവസരം നൽകി.

മധ്യപ്രദേശിന്റെ ഏതാണ്ട് മദ്ധ്യത്തുള്ള വിദിശയിൽ 1967 മുതൽ ഭാരതീയ ജനസംഘ്, ജനതാപാർട്ടി സ്ഥാനാർത്ഥികളാണ് ജയിച്ചിട്ടുള്ളത്. ഇന്ത്യൻ എക്‌സ്‌പ്രസ് സ്ഥാപകൻ രാംനാഥ് ഗോയങ്കയായിരുന്നു 1971ൽ എംപി. 1980ലും 1984ലും മാത്രം പ്രതാപ് ഭാനു ശർമ്മയിലൂടെ കോൺഗ്രസ് ജയിച്ചു. 1989ൽ രാഘവജിയിലൂടെ തിരിച്ചുപിടിച്ച മണ്ഡലം പിന്നെ ബി.ജെ.പി വിട്ടുകൊടുത്തില്ല. 1991ൽ മുൻ പ്രധാനമന്ത്രി വാജ്‌പേയിയും ജയിച്ചു. ലഖ്‌നൗ മണ്ഡലത്തിനായി വാജ്‌പേയി രാജിവച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ശിവ്‌രാജ് സിംഗ് ചൗഹാൻ ലോക്‌സഭയിൽ അരങ്ങേറുന്നത്. 2005ൽ മുഖ്യമന്ത്രിയാകുന്നത് വരെ വിദിശ എംപിയായിരുന്നു. ചൗഹാൻ രാജിവച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പിൽ ജയിച്ച രാംപാൽ, 2009ലും 2014ലും സുഷമാസ്വരാജ്, 2019ൽ രമാകാന്ത് ഭാർഗവ എന്നിവരിലൂടെ ബി.ജെ.പി മണ്ഡലം നിലനിർത്തി.

മാർച്ച് രണ്ടിന് 195 പേരുടെ ആദ്യ പട്ടികയിൽ തന്നെ വിദിശയിൽ ചൗഹാന്റെ സ്ഥാനാർത്ഥിത്വം ബി.ജെ.പി പ്രഖ്യാപിച്ചു. പിന്നാലെ കോൺഗ്രസ് മുൻ എംപി പ്രതാപ് ഭാനുശർമ്മയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഒാരോ തിരഞ്ഞെടുപ്പിലും ബി.ജെ.പി വോട്ടു ശതമാനം വർദ്ധിപ്പിക്കുന്ന മണ്ഡലത്തിൽ പ്രതാപ് ഭാനു ശർമ്മയ്‌ക്ക് സാദ്ധ്യത കുറവാണ്. എങ്കിലും മികച്ച പോരാട്ടമാണ് കോൺഗ്രസ് ലക്ഷ്യം. മികച്ച ഭൂരിപക്ഷത്തിലൂടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചൗഹാന്റെ തിരിച്ചുവരവിന് ബി.ജെ.പിയും തയ്യാറെടുക്കുന്നു. വീണ്ടും എംപിയാകുകയും മോദി സർക്കാർ വരികയും ചെയ്‌താൽ അദ്ദേഹത്തിന് സുപ്രധാന വകുപ്പ് ഉറപ്പാണ്.

2019ലെ ഫലം:

രമാകാന്ത് ഭാർഗവ (ബി.ജെ.പി): 8,53, 022 (68.23%)

ശൈലേന്ദ്ര പട്ടേൽ (കോൺഗ്രസ്): 3,49, 938 (27.99%)

ഗീതാവലി അഹിർവാർ (ബി.എസ്.പി): 14,409 (1.15%)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.