ദുബായ്: അടുത്ത കാലത്തായി ലോകത്തിലെ കോടീശ്വരന്മാരുടെ ഇഷ്ട ലക്ഷ്യ സ്ഥാനമാണ് യുഎഇ. യൂറോപ്പ്, ആഫ്രിക്കൻ രാജ്യങ്ങളിലുള്ളർ കോടികളുടെ നിക്ഷേപം നടത്താനായി യുഎഇയിലേക്ക് എത്തുന്നെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഏറ്റവും സുരക്ഷയുള്ള നഗരം, നികുതിയിളവ് തുടങ്ങിയ ഘടകങ്ങളാണ് കൂടുതൽ പേരെയും ദുബായിലേക്ക് ആകർഷിക്കുന്നത്. മാത്രമല്ല ഇന്ത്യക്കാരിൽ ഒരു വിഭാഗവും ഇന്ന് യുഎഇയെ ലക്ഷ്യമാക്കി പോകുകയാണ്.
ഈ സാഹചര്യത്തിൽ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ജേണലിസ്റ്റ് പുറത്തുവിട്ട റിപ്പോർട്ട് ചർച്ചയാകുകയാണ്. ദുബായ് അൺലോക്ക്ഡ് എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ടിൽ യുഎഇയിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയ വിദേശികളുടെ വിശദാംശങ്ങളാണുള്ളത്. ഇതുവരെ, ഈ ഇടപാടുകളിൽ ഉൾപ്പെട്ട നാല് ഇന്ത്യൻ പൗരന്മാരുടെ പേരുകൾ ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ടെന്ന് ദി സൺഡേ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കൂടുതൽ ഇന്ത്യക്കാരുടെ പേര് ഇനിയും പുറത്തുവരാനുണ്ടെന്നാണ് സൂചന.
2022 അവസാനം വരെ ദുബായിൽ ഏറ്റവും കൂടുതൽ സ്വത്തുക്കൾ വാങ്ങിയത് ഇന്ത്യക്കാരാണ്. ഏകദേശം 29.1 ബില്യൺ ഡോളറിന്റെ (24,000 കോടി ഇന്ത്യൻ രൂപ) ആസ്തികളാണ് ഇന്ത്യക്കാർ സ്വന്തമാക്കിയത്. 2020ൽ 23.7 ബില്യൺ ഡോളറിന്റെ 36,660 ആസ്തികളാണ് ഇന്ത്യക്കാർ സ്വന്തമാക്കിയത്. 2022ൽ 35,197 സ്വത്തുക്കളാണ് ഇന്ത്യക്കാർ വാങ്ങിയത്. പാരീസ് സ്‌കൂൾ ഓഫ് ഇക്കണോമിക്സ് ആതിഥേയത്വം വഹിക്കുന്ന ഒരു സ്വതന്ത്ര ഗവേഷണ ലബോറട്ടറിയായ ഇ.യു ടാക്സ് ഒബ്സർവേറ്ററി മേയ് 15 ന് പുറത്തിറക്കിയ 'ദുബായ് ഹൗസിംഗ് മാർക്കറ്റിലെ വിദേശ നിക്ഷേപം, 2020-2024' എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇ.യു ടാക്സ് ഒബ്സർവേറ്ററിയുടെ റിപ്പോർട്ട് പ്രകാരം ദുബായിൽ സ്വത്ത് കൈവശം വച്ചിരിക്കുന്ന വിദേശ പൗരന്മാരുടെ പട്ടികയിൽ ഇന്ത്യക്കാരാണ് ഒന്നാമത്. യുകെ, പാകിസ്ഥാൻ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാരും യഥാക്രമം തൊട്ടുപിന്നിലുണ്ട്. സ്വത്തുക്കൾ സ്വന്തമാക്കിയവരെ കുറിച്ച് ചോർന്ന വിവരങ്ങളാണ് ദുബായ് അൺലോക്ക്ഡ് എന്ന റിപ്പോർട്ടിൽ ഉപയോഗിച്ചിരുന്നത്. കുറ്റകൃത്യങ്ങളെയും സംഘർഷങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്ന സെന്റർ ഫോർ അഡ്വാൻസ്ഡ് ഡിഫൻസ് സ്റ്റഡീസ് ഈ വിവരങ്ങൾ നിരീക്ഷിച്ചിരുന്നു.
അതേസമയം, ദുബായ് അൺലോക്ക്ഡിൽ ഉൾപ്പെട്ട ആളുകൾ തീവ്രവാദ ധനസഹായക്കാർ, മയക്കുമരുന്ന് ലോബി, ക്ലെപ്‌റ്റോക്രാറ്റുകൾ എന്നിവരോടൊപ്പം ചേർന്നാണ് ദുബായിൽ ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വത്ത് വാങ്ങിയതെന്ന് ദി സ്‌ട്രെയിറ്റ് ടൈംസ് ഓൺ സൺഡേ റിപ്പോർട്ട് ചെയ്യുന്നു. ദി സ്‌ട്രെയിറ്റ്സ് ടൈംസ്, അൽ ജസീറ, ഫോർബ്സ്, സിഡ്നി മോർണിംഗ് ഹെറാൾഡ്, ദി ടൈംസ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 70ലധികം മാദ്ധ്യമങ്ങൾ 'ദുബായ് അൺലോക്ക്'ൽ ഉൾപ്പെട്ടതായും റിപ്പോർട്ടുണ്ട്.
മുൻ അഫ്ഗാൻ പാർലമെന്റ് സ്പീക്കർ മിർ റഹ്മാൻ റഹ്മാനിയും മകൻ അജ്മലും ദുബായിലെ റിയൽ എസ്റ്റേറ്റിനായി 15 മില്യൺ ഡോളറിലധികം ചെലവഴിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ചില ഭീകര സംഘടനകളുമായി ചേർന്നവരുടെ പേരും ഈ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |