ന്യൂഡൽഹി: കോൺഗ്രസ് വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായതോടെ മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എം.വി.എ) ലോക്‌സഭ സീറ്റ് ധാരണയിലെത്തി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന 21ഉം കോൺഗ്രസ് 17ഉം ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി 10ഉം സീറ്റുകളിലും മത്സരിക്കും.
ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ശരദ് പവാർ, ഉദ്ധവ് താക്കറെ, പി.സി.സി അദ്ധ്യക്ഷൻ നാനാ പട്ടോളെ എന്നിവർ വാർത്താസമ്മേളനത്തിൽ ധാരണ പ്രഖ്യാപിച്ചത്. കോൺഗ്രസ് മത്സരിച്ചിരുന്ന സാംഗ്ലി, ഭിവണ്ടി സീറ്റുകളിലെ അവകാശവാദം പിൻവലിച്ചതാണ് സീറ്റ് ധാരണ എളുപ്പമാക്കിയത്. കോൺഗ്രസിന് മുൻതൂക്കമുള്ള മണ്ഡലമാണ് സാംഗ്ളി.
ബി.ജെ.പി എതിർക്കലാണ് സഖ്യത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ഉദ്ധവും ഈ പൊതുലക്ഷ്യം കൈവരിക്കാൻ തങ്ങൾ വിശാലഹൃദയരായെന്ന് പട്ടോളെയും പറഞ്ഞു.
22 സീറ്റിൽ മത്സരിക്കുമെന്ന് സ്വയം തീരുമാനിച്ച ശിവസേന 16ഇടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. സാംഗ്ളിയിൽ ഗുസ്‌തിതാരം ചന്ദ്രഹാർ പാട്ടീലിനെ പ്രഖ്യാപിച്ചതുമൂലമുണ്ടായ അതൃപ്‌തിയാണ് ചർച്ച നീളാൻ കാരണമായത്. കോലാപ്പൂർ, രാംടെക് ലോക്‌സഭ സീറ്റുകൾക്കു പകരമായി സാംഗ്ലി വേണമെന്ന നിലപാടിലായിരുന്നു ശിവസേന. വിശാൽ പാട്ടീലിനെ രാജ്യസഭയിലേക്ക് അയക്കാമെന്ന് ശിവസേന ഉറപ്പുനൽകി.
ശിവസേനയ്‌ക്ക് മുംബയ് നോർത്ത് വെസ്റ്റ്, മുംബയ് സൗത്ത് സെൻട്രൽ, മുംബയ് സൗത്ത്, മുംബയ് നോർത്ത് ഈസ്റ്റ് എന്നിവ ലഭിച്ചു. കോൺഗ്രസിന് മുംബയ് നോർത്ത് സെൻട്രലും മുംബയ് നോർത്തും ലഭിച്ചു.
ധാരണ പ്രകാരം ശിവസേനയ്‌ക്ക് ജൽഗാവ്, പർഭാനി, നാസിക്, പാൽഘർ, കല്യാൺ, താനെ, റായ്ഗഡ് തുടങ്ങിയ മണ്ഡലങ്ങളും ലഭിച്ചു. കോൺഗ്രസിന് നന്ദുർബാർ, ധൂലെ, അകോല, അമരാവതി, നാഗ്പൂർ തുടങ്ങിയവയും ബാരാമതി, ഷിരൂർ, സത്താറ തുടങ്ങിയ മണ്ഡലങ്ങളിൽ എൻ.സി.പിയും മത്സരിക്കും. ഏപ്രിൽ 19 മുതൽ മേയ് 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |