പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിൽ നിർണായകമാകുന്നത് 30 ശതമാനം മുസ്ളിം വോട്ടുകൾ. ജമ്മു കാശ്മീരും അസാമും കഴിഞ്ഞാൽ രാജ്യത്ത് കൂടുതൽ മുസ്ലിം വോട്ടർമാരുള്ളത് ബംഗാളിലാണ്. തൃണമൂൽ, സി.പി.എം - കോൺഗ്രസ്, ഐ.എസ്.എഫ് പാർട്ടികൾക്കിടയിൽ മുസ്ളിം വോട്ടുകൾ ഭിന്നിച്ചാൽ ഗുണം ബി.ജെ.പിക്കാകും.
റായ്ഗഞ്ച്, കൂച്ച്ബെഹാർ, ബാലുർഘട്ട്, മാൾഡ നോർത്ത്, മാൾഡ സൗത്ത്, മുർഷിദാബാദ്, ഡയമണ്ട് ഹാർബർ, ഉലുബേരിയ, ഹൗറ, ബിർഭും, കാന്തി, തംലുക്ക്, ജോയ്‌നഗർ തുടങ്ങി വടക്കും തെക്കും ബംഗാളിലെ നിരവധി സീറ്റുകളിൽ മുസ്ലിം വോട്ട് നിർണായകമാണ്. 370 സീറ്റ് എന്ന ലക്ഷ്യം തികയ‌്ക്കാൻ ബി.ജെ.പിക്ക് ബംഗാളിൽ 35 സീറ്റെങ്കിലും ലഭിക്കണം. ഇതിന് ഹിന്ദു വോട്ടുകൾ ധ്രുവീകരിക്കുന്നതിനൊപ്പം മുസ്ളിം വോട്ടുകൾ ഭിന്നിക്കണം. 2019ൽ 22 സീറ്റ് നേടിയ തൃണമൂലിനാണ് മുസ്ളിം വോട്ടുകൾ കൂടുതലും ലഭിക്കുന്നത്.
ബി.ജെ.പിക്ക് തടയിടാൻ തങ്ങൾക്ക് വോട്ടു ചെയ്യണമെന്ന മുദ്രാവാക്യം തൃണമൂൽ മുസ്ളിം ഭൂരിപക്ഷ മേഖലയിൽ ഉയർത്തുന്നുണ്ട്. ബി.ജെ.പിയെ തടയാൻ തൃണമൂലിന് വോട്ടു ചെയ്യണമെന്ന് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ളിം നേതാക്കൾ ആഹ്വാനം ചെയ്‌തിരുന്നു. ഇടത്, കോൺഗ്രസ് പാർട്ടികൾ അടങ്ങിയ 'ഇന്ത്യ"മുന്നണിയും ഐ.എസ്.എഫും കാര്യമായ പോരാട്ടം നടത്തുന്ന ഈ തിരഞ്ഞെടുപ്പിലും തൃണമൂലിന് ജയിക്കാൻ സമാനമായ നടപടികൾ അനിവാര്യം. മുസ്ളിം ആഭിമുഖ്യം നിലനിറുത്താനാണ് തൃണമൂൽ 'ഇന്ത്യ' മുന്നണിയിൽ ചേരാതെ ഒറ്റയ്‌ക്കു മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര ബംഗാളിലെത്തിയപ്പോൾ വിട്ടു നിന്ന മുഖ്യമന്ത്രി മമതാ ബാനർജി മുസ്ളിം പ്രീണനം ആരോപിച്ചതും ശ്രദ്ധേയം.
പിന്തുണ നിലനിറുത്താൻ മമത
മുർഷിദാബാദ്, മാൾഡ, ഉത്തർ ദിനാജ്പൂർ തുടങ്ങിയ മുസ്ളിം ഭൂരിപക്ഷ ജില്ലകളിൽ ലഭിച്ച മുസ്ളിം പിന്തുണ നിലനിറുത്താനാണ് മമത ശ്രമിക്കുന്നത്. പോരാട്ടം ബി.ജെ.പിയും തങ്ങളും തമ്മിലാണെന്ന പ്രചാരണ തന്ത്രമാണ് മമതയുടേത്. ഇത് തള്ളി പോരാട്ട മുഖത്ത് തങ്ങളുമുണ്ടെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താൻ 'ഇന്ത്യ" മുന്നണിയും ശ്രമിക്കുന്നു. വടക്കൻ ബംഗാളിലെ ചില സീറ്റുകളിൽ മുസ്ളിം വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 'ഇന്ത്യ" മുന്നണി. 17 സീറ്റുകളിൽ മത്സരിക്കുന്ന ഇന്ത്യൻ സെക്യുലർ ഫ്രണ്ട് (ഐ.എസ്.എഫ്) മൂന്നു പാർട്ടികൾക്കും ഭീഷണിയാണ്. അബ്ബാസ് സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള പാർട്ടി മുസ്ലീങ്ങളുടെ വക്താവായാണ് നിൽക്കുന്നത്. മുസ്ളിം വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിയുടെ 'ബി" ടീമായി പ്രവർത്തിക്കുന്നുവെന്ന ആരോപണവും നേരിടുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും തൃണമൂലിനും പുറമെ സീറ്റു നേടിയ ഏകകക്ഷിയാണ് ഐ.എസ്.എഫ്. സി.പി.എമ്മുമായി അവർ ആറു സീറ്റിൽ ധാരണയുണ്ടാക്കിയെങ്കിലും 11 സീറ്റിൽ നേരിട്ട് മത്സരിക്കുന്നു. ഫുർഫുറയിലെ സൂഫി വര്യൻ മുഹമ്മദ് അബൂബക്കർ സിദ്ദീഖിന്റെ കുടുംബവുമായി ബന്ധമുള്ളതിനാൽ മുസ്ളിം സമുദായത്തിനിടയിൽ പാർട്ടിക്ക് കാര്യമായ സ്വാധീനവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |