വോട്ടെണ്ണൽ ജൂൺ 4ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ നാലിന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങങ്ങളുടെ അവലോകനം പൂർത്തിയായി. വോട്ടെണ്ണലിനുള്ള മേശകൾ,കൗണ്ടിംഗ് ഏജന്റ്മാർക്കുള്ള ഇരിപ്പിടം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൗണ്ടിംഗ് ഏജന്റുമാരുടെ ഫോട്ടോയടക്കമുള്ള വിവരങ്ങൾ അറിയിക്കാൻ സ്ഥാനാർഥികൾക്ക് നിർദ്ദേശവും നൽകി.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണുന്ന ഉദ്യോഗസ്ഥർക്കും കൗണ്ടിംഗ് ഏജന്റുമാർക്കും തിരിച്ചറിയൽ കാർഡുകൾ നൽകും. ഓരോ മേശയിലും ഓരോ ഘട്ടത്തിലും എണ്ണുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ പട്ടിക സ്ഥാനാർഥികൾക്ക് നൽകും.സർവീസ് വോട്ടർമാരുടെ ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് ക്യു.ആർ കോഡ് സ്‌കാനറുകളും കമ്പ്യൂട്ടർ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
തപാൽവോട്ട് അടക്കമുള്ളവയുടെ വോട്ടെണ്ണലിന് 707 അഡിഷണൽ റിട്ടേണിംഗ് ഓഫീസർമാരെ നിയമിക്കും. വോട്ടെണ്ണൽ ജീവനക്കാർക്കുള്ള അവസാനഘട്ട പരിശീലനം ജൂൺ 1ന് നടക്കും. മത്സരഫലങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനുള്ള എൻകോർ ആപ്പ്,ഇ.ടി.പി.ബി.എം.എസ് പോർട്ടൽ എന്നിവ കൈകാര്യം ചെയ്യുന്നവർക്കുള്ള പരിശീലനം പൂർത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
സ്‌ട്രോംഗ് റൂമുകൾക്ക് കനത്ത സുരക്ഷ
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള 20 ലോക്സഭ മണ്ഡലങ്ങളിലെയും സ്ട്രോംഗ് റൂമുകളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരമുള്ള ത്രിതല സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. കേരള പൊലീസിന് പുറമേ സംസ്ഥാന ആംഡ് പൊലീസ്,സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് എന്നിവർക്കാണ് സുരക്ഷ ചുമതല. 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ഉദ്യോഗസ്ഥർ ഇവിടം സന്ദർശിച്ച് സുരക്ഷ ഉറപ്പുവരുത്തും. എല്ലാ കേന്ദ്രങ്ങളിലും ഫയർഫോഴ്സിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |