ന്യൂഡൽഹി: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വികസന സഹകരണം, വിദ്യാഭ്യാസം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം എന്നിവയുൾപ്പെടെ നിരവധി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു. ഹരിണിയുടെ സന്ദർശനം ഇന്ത്യ-ശ്രീലങ്ക ബന്ധത്തിന് പുതിയ ഗതിവേഗം നൽകുമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ ശ്രീലങ്കൻ സന്ദർശനത്തിനിടെ പ്രസിഡന്റ് അനുര കുമാര ദിസനായകയുമായി എല്ലാ മേഖലകളിലും ഫലപ്രദമായ ചർച്ചകൾ നടത്തിയെന്ന് അദ്ദേഹം ഓർമ്മിച്ചു. ഇന്ത്യ-ശ്രീലങ്ക പ്രത്യേക ബന്ധം കണക്കിലെടുത്ത് വികസന യാത്രയിൽ ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിതി ആയോഗ് ആസ്ഥാനം സന്ദർശിച്ച ഹരിണി വൈസ് ചെയർമാൻ സുമൻ ബെറിയുമായി കൂടിക്കാഴ്‌ച നടത്തി. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പ്രധാനമന്ത്രി ഗതി ശക്തി, ദേശീയ വിദ്യാഭ്യാസ നയം 2020, ടൂറിസം, സാംസ്കാരിക വിനിമയം തുടങ്ങിയ പ്രധാന സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ശ്രീലങ്കൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ ഹരിണി ഡൽഹിയിൽ ഗവേഷകരുമായും അക്കാഡമിക് വിദഗ്ദ്ധരുമായും സംവദിച്ചു. സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ, നൂതനമായ അദ്ധ്യാപന രീതികൾ, ഡിജിറ്റൽ പഠന അന്തരീക്ഷം എന്നിവ നേരിട്ട് വിലയിരുത്താൻ ഡൽഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദിനൊപ്പം രോഹിണിയിലെ സർവോദയ കോ-എഡ് വിദ്യാലയം സന്ദർശിച്ചു.
മത്സ്യത്തൊഴിലാളികളുടെ
പ്രശ്നങ്ങളും
മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സേന പതിവായി കസ്റ്റഡിയിലെടുക്കുന്നത് ചർച്ച ചെയ്യണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഭ്യർത്ഥിച്ചിരുന്നു. 2021 മുതൽ 106 സംഭവങ്ങളിലായി തമിഴ്നാട്ടിൽ നിന്നുള്ള 1,482 മത്സ്യത്തൊഴിലാളികളെയും 198 മത്സ്യബന്ധന ബോട്ടുകളെയും ശ്രീലങ്കൻ നാവികസേന പിടികൂടിയതായി സ്റ്റാലിൻ മോദിയെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |