SignIn
Kerala Kaumudi Online
Tuesday, 11 November 2025 6.49 AM IST

തദ്ദേശപോരിന് മണിമുഴങ്ങി, വോട്ടെടുപ്പിന് 2 ഘട്ടം: ഡിസംബർ 9, 11 , ഫലം 13ന്

Increase Font Size Decrease Font Size Print Page

vote

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ സെമിഫൈനൽ കണക്കെ സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന് തിരിതെളിഞ്ഞു. ഡിസംബർ 9,11 തീയതികളിലായാണ് വോട്ടെടുപ്പെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജാഹാൻ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. വോട്ടെണ്ണൽ ഡിസംബർ 13ന്.

രാവിലെ 7മുതൽ വൈകിട്ട് 6വരെയാണ് വോട്ടെടുപ്പ്. ഏഴു തെക്കൻ ജില്ലകളിൽ ആദ്യഘട്ടത്തിലും ശേഷിക്കുന്ന ഏഴു ജില്ലകളിൽ രണ്ടാംഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. രണ്ടുഘട്ടങ്ങളിലെയും വിജ്ഞാപനം നവംബർ 14ന് ഇറങ്ങും. വോട്ടെണ്ണൽ ഒരുമിച്ച് ഡിസംബർ 13ന് രാവിലെ എട്ടിന് ആരംഭിക്കും. തുടർ നടപടികൾ 18ന് പൂർത്തിയാകും. ഡിസംബർ 20നാണ് നിലവിലെ ഭരണസമിതികളുടെ കാലാവധി തീരുന്നത്.

സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളിൽ കാലാവധി പൂർത്തിയായിട്ടില്ലാത്ത മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് വോട്ടെടുപ്പ്. വാർഡുവിഭജനത്തിനുശേഷം ആകെ 23,612 വാർഡുകളാണുള്ളത്. മുൻപ് 21,900ആയിരുന്നു. മട്ടന്നൂരിലെ 36 ഒഴിവാക്കി 23,576 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 941ഗ്രാമപഞ്ചായത്തുകളും 152ബ്ളോക്കുപഞ്ചായത്തുകളും14ജില്ലാപഞ്ചായത്തുകളും 87മുനസിപ്പാലിറ്റികളും 6കോർപ്പറേഷനുകളാണ് സംസ്ഥാനത്തുള്ളത്.

അന്തിമ വോട്ടർപട്ടിക
വോട്ടെടുപ്പിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി കമ്മിഷൻ അറിയിച്ചു.അന്തിമവോട്ടർ പട്ടിക നവംബർ14ന് പ്രസിദ്ധീകരിക്കും.നിലവിൽ 134,12470പുരുഷൻമാരും 150,18010സ്ത്രീകളും 281ട്രാൻസ്ജൻഡറുമായി 284,30761വോട്ടർമാരുണ്ട്. കൂടാതെ 2841പ്രവാസിവോട്ടർമാരുമുണ്ട്. 33746പോളിംഗ് സ്റ്റേഷനുകളിലേക്കായി 137922വോട്ടിംഗ് യന്ത്രങ്ങളും70000പൊലീസ് ഉദ്യോഗസ്ഥരും1249വരണാധികാരികളുൾപ്പെടെ 2.5ലക്ഷം സർക്കാർ ജീവനക്കാർ പങ്കാളികളാകും.

 വോട്ടെണ്ണാൻ 244 കേന്ദ്രങ്ങൾ

വോട്ടെണ്ണലിന് 244 കേന്ദ്രങ്ങൾ. വ്യാജവാർത്തകൾ നിരീക്ഷിക്കാനും ചെലവ് നിരീക്ഷിക്കാനും നിരീക്ഷരുണ്ടാകും.ഹരിതചട്ടം നിർബന്ധം. കേന്ദ്ര ഇലക്ഷൻകമ്മിഷന്റെ എസ്.ഐ.ആർ നടക്കുന്നത് തദ്ദേശ ഇലക്ഷൻ നടപടികളെ ബാധിക്കില്ല. പ്രശ്നബാധിത പോളിംഗ് ബൂത്തുകളുടെ കണക്ക് പിന്നീട് അറിയിക്കും.

തിരഞ്ഞെടുപ്പ് കലണ്ടർ


*ആദ്യഘട്ടം വോട്ടെടുപ്പ് ഡിസംബർ 9 : തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം

*രണ്ടാംഘട്ടം ഡിസംബർ13: തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട്

*വോട്ടെടുപ്പ് : രാവിലെ 7മുതൽ വൈകിട്ട് 6വരെ

-പത്രികാസമർപ്പണം: നവംബർ 14മുതൽ 21വരെ

*സൂക്ഷ്മ പരിശോധന: 22

*പിൻവലിക്കാനുള്ള അവസാനതീയതി: 24

2020ലെ ജനവിധി

*കോർപറേഷൻ 6: ഇടതുമുന്നണി 5,ഐക്യമുന്നണി1,എൻ.ഡി.എ 0

*ജില്ലാപഞ്ചായത്ത് 14: ഇടതുമുന്നണി 11,ഐക്യമുന്നണി 3,എൻ.ഡി.എ 0

*മുനിസിപ്പാലിറ്റി 87: ഇടതുമുന്നണി 44, ഐക്യമുന്നണി 41, എൻ.ഡി.എ 2

*ബ്ളോക്ക് പഞ്ചായത്ത് 152: ഇടതുമുന്നണി 113,ഐക്യമുന്നണി 38, എൻ.ഡി.എ.0,മറ്റുള്ളവർ 1

*ഗ്രാമപഞ്ചായത്ത് 941: ഇടതുമുന്നണി 571,ഐക്യമുന്നണി 351,എൻ.ഡി.എ 12,മറ്റുള്ളവർ 7

പെരുമാറ്റച്ചട്ടം

തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിച്ച ഇന്നലെ മുതൽ പെരുമാറ്റച്ചട്ടം നിലവിൽവന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്ന ഡിസംബർ 18 വരെ തുടരും.

പുതിയ പദ്ധതികൾ നടത്താൻ പാടില്ല.അടിയന്തര പദ്ധതികൾക്ക് കമ്മിഷന്റെ അനുമതി തേടണം.ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെങ്കിലും അനുമതി വേണം. ജനപ്രതിനിധികൾ ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ പാടില്ല.സർക്കാർ വാഹനം പ്രചാരണത്തിന് ഉപയോഗിക്കരുത്. മന്ത്രിമാരുൾപ്പെടെ ഔദ്യോഗിക വാഹനം ഉപയോഗിക്കരുത് തുടങ്ങിയ കർശന നിർദ്ദേശങ്ങളാണ് ഇതോടെ നിലവിൽവരുന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.