
മുംബയ്: ഓൺലൈൻ വാതുവയ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, റോബിൻ ഉത്തപ്പ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങളുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. യുവരാജ് സിംഗ്, റോബിൻ ഉത്തപ്പ, ഉർവസി റൗട്ടേല, സോനു സൂദ്, മിമി ചക്രവർത്തി, അങ്കുഷ് ഹസാര, നേഹ ശർമ്മ തുടങ്ങിയ പ്രമുഖരുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. നിയമ വിരുദ്ധമായി കോടിക്കണക്കിന് രൂപ വെട്ടിച്ചെന്ന പരാതിയിൽ വാതുവയ്പ് ആപ്പായ വൺ എക്സ് ബെറ്റുമായി ബന്ധപ്പെട്ട കേസിലാണ് ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമെതിരായ ഇ.ഡി നടപടി.
യുവരാജ് സിംഗ് (2.5 കോടി), റോബിൻ ഉത്തപ്പ (8.26 ലക്ഷം), ഉർവശി റൗട്ടേല (2.02 കോടി), സോനു സൂദ് (ഒരു കോടി രൂപ), മിമി ചക്രവർത്തി (59 ലക്ഷം), അങ്കുശ് ഹസ്ര (47.40ലക്ഷം), നേഹ ശർമ്മ (1.26 കോടി) എന്നിങ്ങനെ ആകെ 7.93 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മുമ്പ് ഈ കേസിൽ ശിഖർ ധവാന്റെ 4.55 കോടിയുടെയും സുരേഷ് റെയ്നയുടെ 6.64 കോടിയുടെയും ആസ്തികൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഇതുവരെ ഈ കേസിൽ 19.07 കോടിയുടെ ആസ്തികൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.
വ്യക്തികളെയും നിക്ഷേപകരെയും കോടിക്കണക്കിന് രൂപ വഞ്ചിക്കുകയോ വലിയ തോതിലുള്ള നികുതി വെട്ടിപ്പിൽ ഏർപ്പെടുകയോ ചെയ്യുന്നതായി ആരോപിക്കപ്പെടുന്ന നിയമവിരുദ്ധ വാതുവയ്പ് ആപ്പുകളുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |