SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.24 PM IST

ക്യാമ്പസുകളിലെ ജാതി വിവേചനം: പുതിയ യു.ജി.സി ചട്ടങ്ങൾക്ക് സുപ്രീം കോടതി സ്റ്റേ

Increase Font Size Decrease Font Size Print Page
s

ന്യൂഡൽഹി: ജാതി വിവേചനത്തെ തുടർന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി ആത്മഹത്യകൾക്ക് വിരാമമിടാൻ ലക്ഷ്യമിട്ട പുതിയ യു.ജി.സി ചട്ടങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. രോഹിത് വെമുല, പായൽ ത‌ഡ്‌വി തുടങ്ങി അസംഖ്യം ദലിത്-പിന്നാക്ക വിഭാഗ വിദ്യാ‌ർത്ഥികളുടെ ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം കൊണ്ടുവന്ന ചട്ടങ്ങൾക്കാണ് സ്റ്റേ.

ചട്ടങ്ങളിലെ വ്യവസ്ഥകളിൽ പ്രഥമദൃഷ്‌ട്യാ വ്യക്തതക്കുറവുണ്ടന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിലവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 3(സി)യിലെ 'ജാതിവിവേചനം' എന്നതിന്റെ നിർവചനത്തിൽ. 'എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്കെതിരെ ജാതിയുടെയും ഗോത്രത്തിന്റെയും പേരിൽ വേ‌ർതിരിവ് കാണിക്കുന്നത് ' എന്നാണ് പറയുന്നത്. ഇതു ദുരുപയോഗം ചെയ്യപ്പെടാനും, സമൂഹത്തിൽ വിഭജനമുണ്ടാക്കാനും കെൽപ്പുള്ളതാണ്.. ഇന്ത്യയുടെ ഐക്യം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഫലിക്കണം. ജാതിരഹിത സമൂഹം സൃഷ്‌ടിക്കുന്നതിൽ രാജ്യം നേടിയ മേൽക്കൈയിൽ നിന്ന് നമ്മൾ പിന്നോട്ടു പോകുകയാണോയെന്നും കോടതി ചോദിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ 2012ലെ യു.ജി.സി ചട്ടങ്ങൾ തുടരും.

ജനുവരി 13നാണ് പുതിയ യു.ജി.സി ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തത്. എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ ചേർത്തുപിടിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇക്വിറ്റി സമിതികൾ,ഹെൽപ്പ് ലൈൻ,തുല്യാവസരകേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്‌തിരുന്നു. പിന്നാക്ക വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ വിവേചനം നേരിട്ടാൽ നേരിട്ട് പരാതി നൽകാനും കുറ്റക്കാർക്കെതിരെ നടപടിയെടുപ്പിക്കാനും കഴിയും. വ്യവസ്ഥകൾ ജനറൽ കാറ്റഗറി വിദ്യാർത്ഥികൾക്കെതിരെ ദുരുപയോഗിക്കപ്പെടുമെന്ന് ആരോപണമുയർന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി വേർതിരിവ് വർദ്ധിച്ചേക്കുമെന്നും പ്രചാരണമുണ്ടായി. ചട്ടങ്ങൾക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. കേന്ദ്രസർക്കാരും യു.ജി.സിയും മാർച്ച് 19നകം മറുപടി അറിയിക്കണം.

അമ്മമാരുടെ

വേദന

ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ ദലിത് ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയും,മുംബെയിലെ ടി.എൻ. ടോപ്പിവാല നാഷണൽ മെഡിക്കൽ കോളേജിൽ പട്ടികവർഗ വിദ്യാർത്ഥിനി പായൽ തഡ്‌വിയുമാണ് ആത്മഹത്യ ചെയ്തത്. വെമുലയുടെ അമ്മ രാധിക വെമുല, ത‌ഡ്‌വിയുടെ മാതാവ് അബേദ സലീം തഡ്‌വി എന്നിവർ സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് പുതിയ ചട്ടത്തിന് യു.ജി.സിയെ നിർബന്ധിതരാക്കിയത്. 2025 ഫെബ്രുവരിയിൽ കരട് ചട്ടങ്ങൾ തയ്യാറാക്കി. ചട്ടങ്ങൾ അന്തിമമാക്കാൻ കോടതിയാണ് അനുമതി നൽകിയതും.

TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY