
ഇംഫാൽ: മണിപ്പൂരിൽ കുക്കി- നാഗാ സംഘർഷത്തെ തുടർന്ന് 51 കുക്കി വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് ഒഴിപ്പിച്ച് പൊലീസ്. മുൻകരുതലിന്റെ ഭാഗമായാണെന്ന് പൊലീസ് വ്യക്തമാക്കി. ക്രമസമാധാനനില കണക്കിലെടുത്താണ് നീക്കമെന്നും സംഘർഷത്തിനിടെ കുടുങ്ങിയ വിദ്യാർത്ഥികളുടെ സുരക്ഷയാണ് ലക്ഷ്യമെന്നും അറിയിച്ചു. നാഗ ഭൂരിപക്ഷ ജില്ലയായ ഉഖ്രുളിലെ റാംവയിലുള്ള ജവഹർ നവോദയ വിദ്യാലയത്തിൽ (ജെ.എൻ.വി) നിന്ന് 31 ആൺകുട്ടികളെയും 20 പെൺകുട്ടികളെയും കാങ്‌പോക്പിയിലേക്ക് മാറ്റി. 10, 12 ക്ലാസുകളിലെ പരീക്ഷകൾ വരാനിരിക്കുന്നതിനാൽ, പ്രക്ഷുബ്ധമായ സാഹചര്യങ്ങൾക്കിടയിലും അവരുടെ വിദ്യാഭ്യാസം തടസമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒഴിപ്പിക്കലിനിടെ ചിലർ വിദ്യാർഥികളെ അക്രമികളായി തെറ്റിദ്ധരിച്ചു. തുടർന്ന് സിവിൽ സൊസൈറ്റി സംഘടനങ്ങളുടെ പരിശ്രമത്തിന്റെ ഫലമായാണ് വിദ്യാർഥികളെ സുരക്ഷിതമായി മാറ്റാൻ കഴിഞ്ഞത്. എല്ലാ സമുദായങ്ങളും സംയമനം പാലിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു. ഉഖ്രുളിലെ ലിതാൻ സരേയ്‌ഖോംഗ് മേഖലയിലുണ്ടായ സംഘർഷത്തിൽ മുപ്പതോളം വീടുകളാണ് അക്രമികൾ കത്തിച്ചത്. ഒരാഴ്ചയിലേറെയായി പ്രദേശത്ത് സംഘർഷം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |