
കേരളത്തിലേക്കും തിരിച്ചും കൂടുതൽ സർവീസുകൾ
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച് എട്ട് ദിവസം പിന്നിടുമ്പോഴും ഗൾഫ് വിമാനസർവീസുകൾ സാധാരണ നിലയിലായിട്ടില്ല. ഇൻഡിഗോ ഇന്ന് ഷെഡ്യൂൾ ചെയ്‌തിരുന്ന 144 രാജ്യാന്തര സർവീസുകൾ റദ്ദാക്കി. വ്യാഴാഴ്ച വിവിധ വിമാനക്കമ്പനികളുടെ 281 സർവീസുകൾ റദ്ദാക്കിയിരുന്നു. അതേസമയം എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും ജിദ്ദ, മസ്‌കറ്റ് റൂട്ടുകളിൽ കൂടുതൽ സർവീസുകൾ പുനരാരംഭിച്ചു. ദുബായ്, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇന്നലെ പ്രത്യേക വിമാനസർവീസുകളും നടത്തി. ഇൻഡിഗോ ഇന്നലെ കൊച്ചി, ഡൽഹി, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് ദുബായ്, മദീന, ഫുജൈറ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് സർവീസുകൾ ക്രമീകരിച്ചു. കൊച്ചിയിൽ നിന്ന് മസ്‌കറ്റിലേക്കാണ് സർവീസ്. 31 വരെയുള്ള ടിക്കറ്റ് ക്യാൻസലേഷന് മുഴുവൻ റീഫണ്ടും ഇൻഡിഗോ പ്രഖ്യാപിച്ചു. എത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ബംഗളൂരു, ഡൽഹി, മുംബയ് എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകൾ പുനഃസ്ഥാപിച്ചു. ഇന്നലെ മുതൽ 19 വരെയുള്ള ഷെഡ്യൂൾ പുറത്തിറക്കി. സ്‌പൈസ് ജെറ്റ് ഫുജൈറ, ദുബായ് വിമാനത്താവളങ്ങളിൽ നിന്ന് ഡൽഹിയിലേക്കും മുംബയിലേക്കും ഇന്നലെ 14 സർവീസുകൾ സജ്ജീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വരെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് കൊച്ചി, ഡൽഹി, മുംബയ് വിമാനത്താവളങ്ങളിലേക്ക് 25 പ്രത്യേക സർവീസുകൾ നടത്തിയെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |