ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ കോടതിയുടെ പരിഗണനയിലിരിക്കെ പ്രശ്നം നിയമപരമായി പരിഗണിക്കണമോ അതോ റോഡിൽ പ്രതിഷേധവുമായി മുന്നോട്ട് പോകണമോയെന്ന് കർഷകരോട് ആരാഞ്ഞ് സുപ്രീംകോടതി. ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ മഹാ
പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. നിയമത്തിനെതിരെ കോടതിയെ സമീപിച്ചശേഷം നിരത്തിൽ പ്രതിഷേധങ്ങൾ നടത്താൻ അനുവാദമുണ്ടോയെന്നും കോടതി ചോദിച്ചു.
കഴിഞ്ഞ രണ്ട് തവണത്തെയും പോലെ ഇന്നലെയും രൂക്ഷവിമർശനമാണ് കോടതി നടത്തിയത്. കോടതിയിലെ നടപടികളും തെരുവിലെ സമരവും ഒരുമിച്ച് കൊണ്ട് പോകാൻ കഴിയില്ല. സംസ്ഥാനങ്ങളെ ബാധിക്കുന്ന പ്രശ്നത്തിൽ ജന്തർ മന്തറിൽ പ്രതിഷേധിച്ചിട്ട് എന്തുകാര്യം?.
കോടതിയുടെ പരിഗണനയിലിക്കുന്ന വിഷയങ്ങളിൽ പ്രതിഷേധം പാടില്ലെന്ന് നിർദേശം പുറപ്പെടുവിക്കണമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. നിയമം നടപ്പിലാക്കുന്നതിനെതിരെ മാത്രമല്ല താങ്ങുവില വിഷയത്തിൽ കൂടിയാണ് കർഷകർ പ്രതിഷേധിക്കുന്നതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ അജയ് ചൗധരി വാദിച്ചു. പ്രതിഷേധിക്കാനും കോടതിയെ സമീപിക്കാനും ജനങ്ങൾക്ക് അവകാശമുണ്ടെന്നും പറഞ്ഞു. തുടർന്ന് ഹർജി 21ന് പരിഗണിക്കാനായി മാറ്റി.
ലഖിംപൂർ സംഭവം നിർഭാഗ്യകരം
ലഖിംപൂർ ഖേരിയിൽ ഉണ്ടായ സംഭവം നിർഭാഗ്യകരമെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ പൊതുമുതൽ നശിപ്പിക്കുന്നതും, ജീവൻ നഷ്ടപ്പെടുന്നതും അടക്കമുള്ള സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും മുന്നോട്ട് വരാറില്ലെന്നും നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |